സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ അതിരു കടക്കുന്നതായി വിലയിരുത്തല്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായി പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ അധിക്ഷേപകരവും കൊലപാതക, ബലാല്‍സംഗ ഭീഷണികള്‍ നിറഞ്ഞതാകുന്നുവെന്ന വിലയിരുത്തലാണ് എംപിമാര്‍ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. 2017 തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളും പരാതി അറിയിച്ചു.

വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും വംശീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റുകളും ട്രോളുകളും തങ്ങള്‍ക്കെതിരെയുണ്ടായിട്ടുണ്ടെന്നാണ് എംപിമാര്‍ പറഞ്ഞത്. വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമായും ഇത്തരം ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭീഷണികള്‍ ലഭിച്ചത് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ടിനായിരുന്നു.

പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ലഭിച്ച 25,000 ഭീഷണി ട്വീറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രെക്‌സിറ്റ് വിഷയത്തിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. ലേബറിലെ ജെസ്സ് ഫിലിപ്പിന് 600 വധ, ബലാല്‍സംഗ ഭീഷണികളാണ് ലഭിച്ചത്. നിരോധനത്തിനൊപ്പം ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കാനും സാധ്യതയുണ്ട്.