ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേഡ് പ്രവശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനൻസ് സുപ്രിംകോടതി റദ്ദീക്കി. ഓര്‍ഡിനന്‍സ്  ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ  കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ  പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

2017-18 വര്‍ഷത്തില്‍ സര്‍ക്കാരറിയാതെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവയ്ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ ഭാവിയെ കരുതിയെന്ന വാദവുമായി സര്‍ക്കാറും പ്രതിപക്ഷവും ഒത്തുചേര്‍ന്ന് പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കുകയായിരുന്നു. ഓര്‍ഡിനന്‍സിനെതിരെ അന്ന് അഡീഷനില്‍ ചീഫ് സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തെ വിഎം സുധീരന്‍, എകെ ആന്‍റണി തുടങ്ങിയവര്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.