കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച് കേസില്‍ ഒളിവിലായ വൈദികന്‍ പുറത്തു വിട്ട വീഡിയോ പുലിവാലാകുന്നു. കേസിലെ ഒന്നാം പ്രതിയായ ഫാ. ഏബ്രഹാം വര്‍ഗീസാണ് യുവതിക്കെതിരെ ആരോപണങ്ങളുമായി യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതില്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ പേരും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.

ഈ വീഡിയോ അപ്ലോഡ് ചെയ്തത് ഇയാളുടെ ബന്ധുവാണെന്നാണ് കരുതുന്നത്. അതിരുവിട്ട പരാമര്‍ശങ്ങള്‍ വൈദികന് പ്രതികൂലമായിത്തീരുമെന്ന് അന്വേഷണസംഘവും വിലയിരുത്തി. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് യുവതി പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു. വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പീഡനത്തിനിരയായ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് പരാതി സ്വീകരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പായാണ് വൈദികന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഒളിവിലല്ലെന്ന് സമര്‍ത്ഥിക്കുകയായിരുന്നു ലക്ഷ്യം.