വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളി.
കസ്റ്റ‍ഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. മൂന്നു വൈദികരുടെ അപേക്ഷകളാണ് തള്ളിയത്. ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.

‌മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.