ചെങ്ങന്നൂരില്‍ സഹായിച്ച ഓര്‍ത്തഡോക്‌സ് സഭയെ പിണറായിക്ക് ഭയമോ. അറസ്റ്റിന് അനുമതി വൈകുമ്പോള്‍ വൈദികര്‍ക്ക് രക്ഷപെടാനുള്ള സമയമാണ് ലഭിക്കുന്നത്. അന്വേഷണ സംഘത്തലവന്‍ ഐജി ശ്രീജിത്ത് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയത് അറസ്റ്റിന് സഭയുടെ സഹകരണം തേടി. കോട്ടയം ദേവലോകത്തെ അരമനയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണവുമായും നിയമനടപടികളുമായും പൂര്‍ണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഐജി വ്യക്തമാക്കി. അന്വേഷണ സംഘം വൈദികര്‍ക്കെതിരെ തിരുവല്ല ഫസ്റ്റ് ക്ലാസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ജി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓര്‍ത്തഡോക്‌സ സഭയിലെ അ!ഞ്ചു വൈദികരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റാരോപിതരായ നാല് വൈദികരില്‍ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. ഏബ്രഹാം വര്‍ഗീസാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വെദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ബാലിശമായ ആക്ഷേപങ്ങള്‍ മാത്രമേ വൈദികര്‍ക്കെതിരെയുള്ളുവെന്നും എന്നാല്‍ യുവതിയുടെ മൊഴി ലഭിക്കാതെ അത് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും കോടതി അറിയിച്ചു. യുവതിയുടെ സത്യപ്രസ്താവന എന്ന നിലയില്‍ മുദ്രപത്രത്തില്‍ ഹാജരാക്കിയത് വിശ്വാസത്തിലെടുക്കാനാവില്ല. മൊഴി തന്നെയാണ് നിയമപരമായി നിലനില്‍ക്കുന്നത്. അതുകൊണ്ട് യുവതിയുടെ വിശദമായ മൊഴി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്.ഐആര്‍ ഇട്ടതിന്റെ മഷി ഒണങ്ങിയിട്ടില്ലെന്നും അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നാല് ദിവസം വേണമെന്ന് സര്‍ക്കാര്‍ അറിയ്ച്ചു. തുടര്‍ന്ന് വിശദമായ മൊഴിപ്പകര്‍പ്പ് ലഭിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.