കോന്നിയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് ഓർത്തോഡോക്സ് സഭാ ഭാരവാഹികൾ. ഇടതു-വലതു മുന്നണികൾ സഭയെ വഞ്ചിച്ചതായും, എന്നും നീതി നിഷേധിക്കുകയാണെന്നും പിറവംപള്ളി മാനേജിംഗ് കമ്മിറ്റിഅംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവർ ആരോപിച്ചു.

ഇടതു-വലതു മുന്നണികളോട് കലഹിച്ചുനിൽക്കുന്ന ഓർത്തോഡോക്സ് സഭാവോട്ടുകൾ സ്വന്തമാക്കാൻ ഊർജിത ശ്രമമാണ് എൻഡിഎയിൽ നടക്കുന്നത്. ഇതിനിടെയാണ് കെ. സുരേന്ദ്രന് പരസ്യപിന്തുണയുമായി സഭാഭാരവാഹികൾതന്നെ മുന്നോട്ടുവരുന്നത്. കാലാകാലങ്ങളായി എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ സഭയെ വഞ്ചിക്കുകയാണെന്ന് പിറവം പള്ളി മാനേജിംഗ് കമ്മിറ്റിഅംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവർ ആരോപിച്ചു.

പിറവംപള്ളി പ്രശ്നത്തിൽ സർക്കാർ എടുത്ത നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. പിറവം, പെരുമ്പാവൂർ, പള്ളിപ്രശ്നത്തിൽ സഭയോട് സഹായം അഭ്യർത്ഥിച്ചെത്തിയത് ബിജെപിക്കാർ മാത്രമാണെന്നും, കോന്നിയിൽ റോബിൻ പീറ്ററിന്‌ സീറ്റ് നിഷേധിച്ചത് ബെന്നി ബഹന്നാൻ ആണെന്നും അവർ പറഞ്ഞു.

ഇരുകൂട്ടരും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തിൽ കോന്നിയിൽ കെ. സുരേന്ദ്രന്റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം, സഭ ഭാരവാഹികളുടെ ബിജെപി അനുകൂല നിലപാടിനോട്, സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നായിരുന്നു.