ലണ്ടന്‍: സൈനികശേഷി കുറയ്ക്കാന്‍ തയ്യാറെടുത്ത് ബ്രിട്ടന്‍. തങ്ങളുടെ ശക്തികേന്ദ്രങ്ങളായി ടാങ്കുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനാണ് ബ്രിട്ടന്റെ തീരുമാനം. ടാങ്കുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയാല്‍ സൈനിക ശക്തിയില്‍ സെര്‍ബിയക്കും കംബോഡിയക്കും പിന്നിലാകും ബ്രിട്ടീഷ് ആര്‍മി. ലോകത്തിലെ വന്‍ ശക്തികളെന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ കരുത്താണ് ഗ്രേറ്റ് ബ്രിട്ടന്‍ ആര്‍മി. എന്നാല്‍ പ്രതിരോധ രംഗത്ത് വലിയ സാമ്പത്തിക നിയന്ത്രണം നടപ്പിലാക്കുന്നതോടെ ഈ പെരുമ ഇല്ലാതാവും. താരതമ്യേന കുഞ്ഞന്‍ രാജ്യങ്ങളാണ് കംബോഡിയയും സെര്‍ബിയയും ഇവര്‍ക്കും താഴെയായി സൈനിക ബലം മാറുന്നത് ബ്രിട്ടന് അന്തരാഷ്ട്രതലത്തില്‍ തിരിച്ചടികളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധ രംഗത്തെ തലവന്‍മാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ടാങ്ക് പടയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തന്നെയാകും ബ്രിട്ടന്‍ തീരുമാനിക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ ടാങ്കുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ 56-ാം സ്ഥാനത്താണ്. ആകെ 227 ടാങ്കുകളാണ് രാജ്യത്തിന് സ്വന്തമായുള്ളത്. എത്യോപിയ(461), റൊമാനിയ(418), സ്‌പെയിന്‍(327) തുടങ്ങിയ രാജ്യങ്ങളെല്ലാം ബ്രിട്ടനേക്കാളും ഏറെ മുന്നിലാണ്. ചലഞ്ചര്‍-2 ടാങ്കുകളാണ് പ്രധാനമായും ബ്രിട്ടീഷ് ആര്‍മിയുടെ കരുത്ത്. എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ റഷ്യയാണ്. ഏതാണ്ട് 12,950ലധികം ടാങ്കുകള്‍ റഷ്യക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. എന്നാല്‍ റഷ്യയുടെ ശക്തിയുടെ പകുതി മാത്രമെ (6,333) അമേരിയ്ക്ക് ഉള്ളുവെന്നതാണ് മറ്റൊരു വസ്തുത.

പ്രതിരോധരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ 2010മുതല്‍ ബ്രിട്ടന്‍ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2010ല്‍ 31 മില്യണ്‍ പൗണ്ടാണ് പ്രതിരോധ ബജറ്റില്‍ ബ്രിട്ടന്‍ കുറവ് വരുത്തിയത്. രാജ്യത്തെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് അധിക ചെലവുകള്‍ ആവശ്യമില്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.