സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് ഡിമെൻഷ്യ മരണങ്ങൾ ഇരിട്ടിയായതായി കണക്കുകൾ. പകർച്ചവ്യാധിയുടെ ആദ്യ 2 മാസങ്ങളിൽ മരണമടഞ്ഞത് 25,000ത്തിൽ അധികം രോഗികൾ. അൽഷിമേഴ്‌സ് സൊസൈറ്റി വിശകലനം ചെയ്ത ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഡിമെൻഷ്യ രോഗികളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 13,000 അധിക മരണങ്ങൾ സംഭവിച്ചുവെന്നാണ്. ഈ ‘അധിക മരണങ്ങളിൽ’ വൈറസ് ബാധിച്ച 8,570 പേരും മറ്റു കാരണങ്ങളാൽ മരിച്ച 5,290 പേരും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ രണ്ട് മാസ കാലയളവിൽ 11,800 ഡിമെൻഷ്യ രോഗികൾ മരിക്കുമെന്ന് ഒഎൻ‌എസ് പറഞ്ഞു. എന്നാൽ ഇത്തവണത്തെ അധിക മരണങ്ങൾ കൂടി ഉൾപെട്ടപ്പോൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൊത്തം 25,000 ത്തിലധികം ആളുകൾ മരിച്ചു. കോവിഡ് കാലത്ത് കെയർ ഹോമുകൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന ആരോപണം നിലനിൽക്കെ പുറത്തുവന്ന ഈ കണക്കുകൾ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കെയർ ഹോമിൽ കഴിയുന്നവരിൽ 70 % ആളുകളും ഡിമെൻഷ്യ രോഗികളാണ്. ആകെ 718,000 ആളുകൾ ഈ അവസ്ഥയിൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി കഴിയുന്നു. ” ഈ കണക്കുകൾ ഭയാനകമാണ്. മരിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും ഈ സമയത്ത് ഓർക്കുന്നു.” അൽഷിമേഴ്‌സ് സൊസൈറ്റിയിലെ ഫിയോണ കാരാഗർ പറഞ്ഞു. ഡിമെൻഷ്യ ബാധിച്ച പ്രായമായ പൗരന്മാർ ഈ പ്രതിസന്ധി ഘട്ടത്തിൽ ഗുരുതരമായി അവഗണിക്കപ്പെട്ടുവെന്ന് ഞാൻ ഭയപ്പെടുന്നു. അവരെ ശരിയായി സംരക്ഷിച്ചിട്ടില്ല, പലരുടെയും വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പകർച്ചവ്യാധിയുടെയും അടിയന്തിര നടപടികളുടെയും ആശയക്കുഴപ്പം മരണസാധ്യത വർദ്ധിപ്പിച്ചു.” മുൻ പെൻഷൻ മന്ത്രി പിയർ ബെറോണാസ് അറിയിച്ചു.

ഒഎൻ‌എസിനൊപ്പം വീടുകളിലെ അമിത മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കെയർ ക്വാളിറ്റി കമ്മീഷന്റെ കേറ്റ് ടെറോണി പറഞ്ഞു: ‘ഈ കണക്കുകൾ കാണിക്കുന്നത് ഡിമെൻഷ്യ ബാധിച്ച ആളുകൾക്ക് കോവിഡ് -19 നൽകിയത് വലിയ നഷ്ടങ്ങൾ ആയിരുന്നു. അവരെ പരിചരിക്കുന്ന വ്യക്തിയുടെയും ഉദ്യോഗസ്ഥരുടെയും മറ്റ് എല്ലാ താമസക്കാരുടെയും മനുഷ്യാവകാശങ്ങളും സുരക്ഷയും പരിഗണിക്കണം.” ഡിമെൻഷ്യ രോഗികളെ ചില വീടുകളിൽ അശ്രദ്ധമായി അവഗണിച്ചുവെന്ന് മറ്റു ചില വിദഗ്ധർ കരുതുന്നു. കോവിഡ് -19 ഉള്ളവർ പോലും യഥാർത്ഥത്തിൽ വൈറസ് മൂലം മരിക്കുന്നില്ല, മറിച്ച് നിർജ്ജലീകരണം സംഭവിച്ചതിന് തെളിവുകളുണ്ടെന്ന് ഒരു ഓക്സ്ഫോർഡ് അക്കാദമിക് വെളിപ്പെടുത്തി. കോവിഡ് ദുരിതകാലത്ത് രാജ്യത്തെ പ്രായമായവരുടെ സംരക്ഷണം മുൻഗണനാ വിഷയമായി തന്നെ സ്വീകരിക്കേണ്ടതുണ്ട്.