ലണ്ടന്‍: പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് കാമുകനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ശിക്ഷ ഒഴിവായേക്കും. ഓക്‌സ്‌ഫോര്‍ഡ്, ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ വിദ്യാര്‍ത്ഥിനിയും ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഉയര്‍ന്നുവരുന്ന വാഗ്ദാനവുമായ ലവിനിയ വുഡ്‌വാര്‍ഡിന്റെ ശിക്ഷ ഒഴിവാക്കുമെന്ന സൂചന ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് നല്‍കിയത്. റ്റിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിയായ കാമുകനെ മയക്കുമരുന്ന് ലഹരിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ലാപ്‌ടോപ്പ്, ഗ്ലാസ്, ജാം ജാര്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് കേസ്.

വുഡ്‌വാര്‍ഡിന്റെ അക്കാഡമിക് പ്രകടനം വിലയിരുത്തിയ കോടതി ഈ കുറ്റത്തിന് ലഭിക്കാവുന്ന ജയില്‍ ശിക്ഷ വേണമെങ്കില്‍ ഒഴിവാക്കാനാകുമെന്ന് വ്യക്തമാക്കി. ഒരു തവണ സംഭവിച്ച അബദ്ധമാക്കി കണക്കാക്കിയാല്‍ ഇത്രയും അസാധാരണ പ്രകടനം കാഴ്ച വെക്കുന്ന, വാഗ്ദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന യുവതിയുടെ ഭാവി ഇല്ലാതാക്കുന്ന നടപടി എടുക്കാതിരിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ ചെയ്ത കുറ്റം ജയില്‍ ശിക്ഷ അര്‍ഹിക്കുന്നതുതന്നെയാണെന്നും ജഡ്ജ് ഇയാന്‍ പ്രിംഗിള്‍ വ്യക്തമാക്കി. മെഡിക്കല്‍ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പോലും പ്രസിദ്ധീകരിച്ചിട്ടുള്ള വുഡ്‌വാര്‍ഡിനെ തിരികെ പ്രവേശിപ്പിക്കാന്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വുഡ്‌വാര്‍ഡ് അങ്ങേയറ്റം ഹീനമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാമുകന്‍ വുഡ്‌വാര്‍ഡിന്റെ അമ്മയെ സ്‌കൈപ്പില്‍ വിളിച്ചതില്‍ പ്രതിഷേധിച്ചാണ് ബ്രെഡ് നൈഫ് ഉപയോഗിച്ച് കാലില്‍ കുത്തിയത്. വുഡ് വാര്‍ഡ് മയക്കുമരുന്നിന് അടിമയാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച കോടതി സെപ്റ്റംബര്‍ 25 കേസില്‍ വിധി പറയുമെന്നും അറിയിച്ചു.