പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ പി.സി.ജോര്‍ജ്. യു.ഡി.എഫില്‍ എത്തുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാല്‍ താനടക്കം കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പി.ജെ.ജോസഫിന് പുറത്തുവരേണ്ടിവരുമെന്നും അപ്പോള്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പി.സി.ജോര്‍ജ്

കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് താന്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പി.സി.ജോര്‍ജ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ കേരളജനപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും, അതുവഴി പാര്‍ട്ടിയുടെ ജനപിന്തുണ ബോധ്യപ്പെടുത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സിജോര്‍ജ്. പത്തനംതിട്ടയിലാകും പി.സി.ജോര്‍ജ് മല്‍സരിക്കുന്നത്.

പി.ജെ.ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നം തീരും. ജോസ് കെ.മാണിയെ അംഗീകരിച്ച് പി.ജെ.ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. മാണിയുമായി പിരിയാന്‍ ജോസഫ് തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കും.

അപമാനിതനാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് യുഡിഎഫിന് കത്തുനല്‍കാതെ കോണ്‍ഗ്രസിന് കത്തുനല്‍കിയത്. ഒ.രാജഗോപാലുമായി നിയമസഭയിലെ സഹകരണം തുടരുമെങ്കിലും തല്‍ക്കാലം എന്‍.ഡി.എയിലേക്ക് പോകുന്നത് ആലോചിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറയുന്നു.