കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിതിരിവിലേക്ക്. ഇടുക്കിയില്‍ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് രംഗത്ത്. താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണ്. മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. മാണി തന്നെ അപമാനിച്ചു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് പി ജെ ജോസഫ്. ലീഗുമായിട്ടും മറ്റു കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയാക്കമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

വിജയസാധ്യതയുള്ള ഒരു സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുക.

ഇന്നലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോട്ടയം സീറ്റിലെ തര്‍ക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. മറ്റു സീറ്റുകളിലെ വിജയസാധ്യതയെ തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. . ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം. പക്ഷേ ഈ കേന്ദ്ര മന്ത്രി സ്ഥാനം സ്വന്തമാക്കാനാണ് പി ജെ ജോസഫിന്റെ ലക്ഷ്യം.