രാജേഷ് കാലായില്‍

സഹിക്കുവാന്‍ കഴിയുന്നവര്‍ക്കേ സഹനങ്ങള്‍ നല്‍കുകയുള്ളു എന്ന ശീര്‍ഷകം നിരവധി തവണ നമ്മുടെ കാതുകള്‍ ശ്രവിച്ചിട്ടുണ്ട്. നമ്മളില്‍ പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എന്തുകൊണ്ട് എന്റെ ജീവിതത്തില്‍ ഇത് സംഭവിക്കുന്നു. പലപ്പോഴും ഉത്തരമില്ലാതെ അത് അവശേഷിക്കുകയും ചെയ്യുന്നു. നാം കണ്ടെത്താന്‍ ശ്രമിക്കുന്ന ഉത്തരം മുന്‍പേ പ്രവചിച്ചിട്ടുള്ളതാണ്. കുറ്റമില്ലാത്തവര്‍ കുറ്റക്കാകരായി വിധിക്കപ്പെട്ടു.

സഹനങ്ങള്‍ക്ക് ആദ്ധ്യാത്മിക പരിവേഷം നല്‍കിയാല്‍ കാണാന്‍ സാധിക്കും സഹനങ്ങളുടെ ദൈവസ്പര്‍ശം. വേദനകള്‍, കഷ്ടപ്പാടുകള്‍, ദുരന്തങ്ങള്‍ ഇവയെല്ലാം ദൈവനിവേശിതമാണെന്നും അവയ്ക്ക് നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പ്രമുഖ സ്ഥാനമുണ്ടെന്നും അവ നമ്മളെ നല്ലൊരു വ്യക്തിയാക്കി മാറ്റും എന്നുള്ള വികാര വിചാരങ്ങളാണ്, സഹനങ്ങളുടെ സമ്മാനം എന്ന് പറയുന്നത് നിശബ്ദതയാണ്. മൗനമാണ് അതിന്റെ പ്രമുഖമായ വിശേഷണം. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏറ്റെടുക്കുക (Embrace).

പിലാത്തോസിന്റെ അരമനയില്‍ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങള്‍ക്ക് നിശബ്ദനായ കുഞ്ഞാടിനെപ്പോലെ നിന്ന ക്രിസ്തുവാണ് ഏറ്റെടുക്കല്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഈ ലോകത്തിന് കാണിച്ചുകൊടുത്ത സഹനങ്ങളുടെ കാവല്‍ക്കാരന്‍ (Defender of Sufferings)

നമ്മുടെയൊക്കെ ജീവനേയും ജീവിതങ്ങളെയും പുനഃസൃഷ്ടിക്കാനാണ് സഹനങ്ങള്‍. ഒന്നു ചിന്തിച്ചാല്‍ മനസിലാകും നമ്മുടെ ജീവിത വഴിത്താരകളില്‍ നാം കടന്നുപോയ ജീവിതാനുഭവങ്ങള്‍ സ്വര്‍ണ്ണം പോലെ നമ്മെ ശുദ്ധീകരിച്ചതുകൊണ്ടാണ് നാം ഇന്നും പ്രഭ പരത്തി ജീവിക്കുന്നത്. കൂട്ടുകാരില്‍ നിന്ന്, കുടുംബത്തില്‍ നിന്ന്, സഹപ്രവര്‍ത്തകരില്‍ നിന്ന്, ബന്ധുക്കളില്‍ നിന്ന് ഉണ്ടായ ഓരോ തിക്താനുഭവങ്ങള്‍ക്കും പകരം ചോദിക്കുന്നവരായിരുന്നെങ്കില്‍ ഈ ലോകം ഒരുപക്ഷേ ഇങ്ങനെ ആകുമായിരുന്നില്ല. നമ്മുടെ സഹനങ്ങളെ ഏറ്റെടുത്ത് അതില്‍ അലിഞ്ഞ് ഇല്ലാതാകുമ്പോള്‍ മാത്രമേ പുതിയ സൃഷ്ടിയും പുതിയ ആകാശവും പുതിയ ഭൂമിയും ഉടലെടുക്കുകയുള്ളു. പലതവണ നമ്മള്‍ കേട്ടിട്ടുള്ളതും സൂചിപ്പിച്ചിട്ടുള്ളതുമാണെങ്കിലും വീണ്ടും സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന തത്വമാണ് മുറിക്കപ്പെടാതെ അപ്പം വിശുദ്ധ കുര്‍ബാനയാകുന്നില്ല.

നമ്മുടെ ദൈവത്വത്തിന്റെ യാത്രയാണ് സഹനങ്ങള്‍. സഹനങ്ങളുടെ ഏറ്റെടുക്കലാണ് ജീവിത വിശുദ്ധീകരണം. Pain and suffering are the dark stands through the tapestry of your life, providing the shadows that give depth and dimension to the masterpiece God is fashioning within you (Joseph Francis Girzone)