ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ജവാനും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്നാം ദിവസവും തുടരുന്ന പാക് വെടിവെയ്പില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി.

പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ വെടിവെപ്പില്‍ പഞ്ചാബ് സ്വദേശി ജവാന്‍ മന്ദീപ് സിങ് കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറിലുണ്ടായ മറ്റൊരു ആക്രമണത്തിലാണ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്. ഈ ആഴ്ച്ച അതിര്‍ത്തി പ്രദേശത്ത് നടന്ന വിവിധ ആക്രമണങ്ങളിലായി ഏതാണ്ട് 40ഓളം പേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.

ഒക്‌ട്രോയി മുതല്‍ ചെനാബ് വരെയുള്ള അഖ്നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ഇന്ത്യന്‍ ആര്‍മി പോസ്റ്റുകളിലേക്ക് ശക്തമായ ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണം രൂക്ഷമായതോടെ സമീപവാസികളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്‍പതിനായിരം പേരെയാണ് ഇത്തരത്തില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.