ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഡല്‍ഹിയില്‍ അധിക്ഷേപിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യം പറഞ്ഞുവെന്ന്‌ന കഴിഞ്ഞ് ദിവസം പാകിസ്ഥാന്‍ പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ അഭിപ്രായ രൂപീകരണത്തിനാണ് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മഹമൂദിനെ തിരികെ വിളിച്ചതെന്നാണ് പാക് വിശദീകരണം.

ഈ വിധത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിക്കുന്നത് പതിവാണെന്നും പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ അപമാനിക്കപ്പെടുന്നത് പതിവ് സംഭവമാണ്. നയതന്ത്രപരമായാണ് തങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നതെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

പാകിസ്ഥാനി ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ കുറച്ചു ദിവസങ്ങളായി ചിത്രങ്ങളും വീഡിയോകളും പാക് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു വരുന്നുണ്ട്.