ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകരനേതാവ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാകിസ്താന്‍. അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിംഗ് നിരീക്ഷണം നടത്തുന്ന എഫ് എ ടി എഫിനോടാണ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) പാകിസ്താന്‍ ഇക്കാര്യം പറഞ്ഞത്. അസദിനെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ 1267 കമ്മിറ്റി കഴിഞ്ഞ മേയ് ഒന്നിന് ഭീകരപട്ടികയില്‍ പെടുത്തിയിരുന്നു. 16 യുഎന്‍ ഡെസിഗ്നേറ്റഡ് ടെററിസ്റ്റുകളാണ് പാകിസ്താനിലുള്ളതെന്നും ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും പാക്ക് ഗവണ്‍മെന്റ് പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിലക്കുകളും യാത്രാവിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ലഷ്‌കര്‍ ഇ തയിബ തലവന്‍ ഹാഫിസ് സയീദ്, ലഷ്‌കറിന് സാമ്പത്തികസഹായം നല്‍കുന്ന അംഗങ്ങള്‍ ഹാജി മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇഖ്ബാല്‍, ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവി, യഹ്യ മുഹമ്മദ് മുജാഹിദ്, ആരിഫ് ഖാസ്മാനി, അല്‍ ക്വയ്ദ ഫിനാന്‍ഷ്യര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ യുഎന്‍ ലിസ്റ്റ് ചെയ്ത 5500 ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതായി പാകിസ്താന്‍ അറിയിച്ചു. അതേസമയം ജോലി ചെയ്യാന്‍ അനുമതിയുണ്ട്. ഭീകരര്‍ പണം നല്‍കുന്ന 222 ടെററിസ്റ്റ് ഫിനാന്‍ഷ്യര്‍മാരെ പിടികൂടിയതായി പാകിസ്താന്‍ അവകാശപ്പെടന്നു. ഇതില്‍ ഭൂരിഭാഗം പേരും ജയിലിലാണ്. ചൈന അധ്യക്ഷത വഹിക്കുന്ന എഫ് എ ടി എഫ് പാകിസ്താന്റെ ഭീകരവിരുദ്ധ നടപടികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജിൻപിങ്ങിനെ വിമര്‍ശിച്ച ചൈനീസ് പ്രൊഫസര്‍ എവിടെയെന്നറിയില്ലെന്ന് സുഹൃത്തുക്കള്‍
ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് യുഎന്‍ അന്വേഷിച്ചപ്പോളാണ്് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാകിസ്താന്‍ അറിയിച്ചത്. അസ്ഹറിനെതിരെ എന്തുകൊണ്ട് ടെറര്‍ ഫിനാന്‍സിംഗ് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല എന്ന് വിശദീകരിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലാഖ്വിയ്ക്കും ഹഖാനി നേതൃത്വത്തിനുമെതിരെയും ഇത്തരത്തില്‍ അന്വേഷണമുണ്ടായിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ 38 ഡിസ്ട്രിക്ട് കമാന്‍ഡര്‍മാരേയും വിവിധ ഭീകര ഗ്രൂപ്പുകളേയും അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പറയുന്നു. ഫെബ്രുവരി 12ന് ഹാഫിസ് സയിദിനെ ലാഹോര്‍ കോടതി ഭീകരഫണ്ടിംഗ് കേസില്‍ അഞ്ചര വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. എഫ് എ ടി എഫ് നിര്‍ദ്ദേശിച്ച 27 ഭീകരവിരുദ്ധ നടപടികളില്‍ 14 എണ്ണം നടപ്പാക്കിയതായി പാകിസ്താന്‍ അറിയിച്ചിരുന്നു. 2018 ജൂണില്‍ എഫ് എ ടി എഫ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തുകയും 2019 ഒക്ടോബറിനകം പൂര്‍ത്തീകരിക്കാനായി ഒരു ആക്ഷന്‍ പ്ലാന്‍ നല്‍കുകയും ചെയ്തിരുന്നു. ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഭീഷണി പാകിസ്താന്‍ നേരിട്ടിരുന്നു.