ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്
മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.

ഞായറാഴ്ചയാണ് പട്ടഞ്ചേരി മാങ്ങോട് ശാന്തന്‍ വല്‍സല ദമ്പതികളുടെ മകളായ അനുശ്രീ(10) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അനുശ്രീ. അച്ഛന്‍ ശാന്തന് തമിഴ്‌നാട്ടിലെ കരൂരില്‍ ഇലക്ട്രീഷ്യനായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ശാന്തന് നാട്ടിലെത്താനായില്ല.

മകളുടെ മരണ വിവരം അറിഞ്ഞു ശാന്തന്‍ കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.

ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെല്ലാം ക്വാറന്റീനിലായി.
സഹോദരന്‍: അഖില്‍