ജറുസലേം: ഇസ്രായേലില്‍ അമേരിക്കന്‍ എംബസി തുറന്നു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ട്രംപ് അംഗീകരിച്ചിരുന്നു. എംബസി തുറക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിരുന്നു. വാഷിംഗ്ടണില്‍ നിന്നുള്ള പ്രതിനിധി സംഘവും ഇസ്രായേല്‍ നേതാക്കളും എംബസി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇസ്രായേലിന് വലിയ നേട്ടത്തിന്റെ ദിനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം ഗാസ അതിര്‍ത്തിയില്‍ ഇസ്രായേലിലെ യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ അന്‍പതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. 1300ലധികം പേര്‍ക്ക് പരിക്കേറ്റു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരിലാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. കഴിഞ്ഞ  ഒന്നര മാസമായി പ്രതിഷേധം നടന്നുവരികയായിരുന്നു.

അതിര്‍ത്തിയിലെ വേലി തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചുവെന്ന് ഇസ്രായേല്‍ ആരോപിച്ചു. സേനയുടെ പ്രതികരണം സ്വാഭാവികമാണെന്നും ഇസ്രായേല്‍ വാദിക്കുന്നു. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീന്റെ ഭാഗത്ത് നിന്ന് കല്ലുകളും ബോംബുകള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ ഇസ്രയേല്‍ സൈന്യം സ്‌നിപ്പര്‍മാരെ ഉപയോഗിച്ച് നേരിട്ടു. കലാപത്തില്‍ 35000ല്‍ അധികം പലസ്തീനികള്‍ പങ്കെടുത്തുവെന്നും ഇസ്രായേല്‍ ആരോപിച്ചു.