ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍. രാവിലെ തന്നെ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. ഒരു പാട് വിശേഷണങ്ങളുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയെ തള്ളിപ്പറയുന്ന കേരള കത്തോലിക്കര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഓശാന ഞായറിന്റെ ആശംസകള്‍ അറിയ്ച്ചതും ഈ ചിത്രം മുന്നില്‍ നിര്‍ത്തി തന്നെ. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. ചരിത്രപ്രസിദ്ധമായ അതിരമ്പുഴ പളളിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പാരമ്പര്യമുള്ള അതിപുരാതന കത്തോലിക്കാ കുടുംബങ്ങളുടെ ജീവിത രീതി ആധുനീക തലമുറയ്ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ചട്ടയും മുണ്ടും. ഈ തലമുറയില്‍ അവസാനിക്കാനൊരുങ്ങുന്ന ചട്ടയും മുണ്ടും വരും തലമുറയ്ക്ക് ചരിത്രം പഠിക്കാനുള്ള ഒരു വിഷയമായി ചുരുങ്ങും. ഒരു കാലത്ത് കത്തോലിക്കാ സഭയുടെ പ്രൗഡിയും ഈ ചട്ടയിലും മുണ്ടിലുമായിരുന്നു. എന്തു കാരണം കൊണ്ട് ഈ വസ്ത്രം കത്തോലിക്കാ സമൂഹത്തില്‍ നിന്ന് പാടേ തുടച്ച് നീക്കപ്പെടുന്നു എന്നതിന് വ്യക്തമായ ഒരു നിര്‍വ്വജനവുമില്ല. പരമ്പരാകതമായി ഈ വസ്ത്രം തുന്നിയിരുന്നവര്‍ അത് കാലഹരണപ്പെടുന്നതിന് വളരെ മുമ്പേ തന്നെ കടന്നു പോവുകയും ചെയ്തു.

ഒരു പാട് പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണിത്. ദാരിദ്രം അനുഭവിച്ചറിഞ്ഞ അമ്മച്ചിമാര്‍തമ്മില്‍ അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചിരുന്നത് ഞായറാഴ്ച കുര്‍ബാനയ്‌ക്കെത്തുമ്പോഴാണ്. എല്ലാവരും അന്യകുടുംബങ്ങളില്‍ നിന്ന് വന്നവരാണല്ലോ! കൂടാതെ തുല്യ ദു:ഖിതരും. ചിത്രത്തിലേയ്ക്ക് കൂടുതല്‍സമയം നോക്കുമ്പോള്‍ മനസ്സില്‍ മാറി മറയുന്ന ചിന്തകള്‍ ചിത്രങ്ങള്‍. ആറു വയസ്സിലെ നിഷ്‌കളങ്കത അറുപതാം വയസ്സിലും പുനര്‍ജ്ജനിക്കുകയാണ്. ആ ചിരിയിലും ആലിംഗനത്തിലും കാലഹരണപ്പെട്ടു പോകുന്ന ഒരു കാലഘട്ടം ആധുനിക തലമുറയിലെ അധികം പേരും കണ്ടു കഴിഞ്ഞു. അത് തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം വാര്‍ത്തയായതും. ഇതുപോലൊരു ചിത്രം ഇനി ഓര്‍മ്മകളില്‍ മാത്രമായി ഒതുങ്ങും. ഈ ചിത്രമെടുത്തത് ആരായാലും അഭിനന്ദനം മാത്രം.

ഒരു കാര്യം വ്യക്തമാണ്.
ക്രൈസ്തവര്‍ ഓശാന ഞായര്‍ ആഘോഷിക്കുമ്പോള്‍ ഈ ചിത്രം നല്‍കുന്ന സന്ദേശത്തേക്കാള്‍ മറ്റെന്തുണ്ട്?

കടപ്പാട്: എന്റെ അതിരമ്പുഴ