ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് വെറും  പൊള്ളത്തരമെന്നു മുതിര്‍ന്ന സിനിമാ ജേര്‍ണലിസ്റ്റായ പല്ലിശേരി. സിനിമയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അദ്ദേഹം വീണ്ടും റിപ്പോര്‍ട്ടു ചെയ്യുന്നു. മലയാള സിനിമയില്‍ വീണ്ടും ലൈംഗിക പീഡനമെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പല്ലിശേരി പങ്കുവയ്ക്കുന്നത്.

കൊച്ചിയില്‍ താര സംഘടനയുടെ യോഗത്തിനിടെയാണ് അതിക്രമം എന്നാണ് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടുകാരിയായ നടിയാണ് ഈ ദുരനുഭവം തന്നോട് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോര്‍ട്ടിങ്. കൊച്ചിയില്‍ നടി ആക്രമിച്ചതിന് പിന്നിലെ പലതും പുറത്തുവിട്ടത് പല്ലിശേരിയായിരുന്നു.

ദിലീപുമായുള്ള ഭിന്നതയ്ക്ക് കാരണം മഞ്ജുവുമായുള്ള വിവാഹ മോചനമാണെന്നും തുറന്നെഴുതിയിരുന്നു. ആഴത്തില്‍ ബന്ധങ്ങളുള്ള സിനിമാ പത്രക്കാരനാണ് പല്ലിശേരി. അതുകൊണ്ട് കൂടിയാണ് പുതിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാകുന്നത്. നടി പറഞ്ഞത് ഇങ്ങനെ:

ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍ കാറില്‍ കയറിപ്പോയി.

ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്‌നം കത്തിയെരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുത്. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ് . ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു. സത്യം എഴുത്തുന്ന പത്രപ്രവര്‍ത്തകനായത്തുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്.