നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലുള്ള മാഡം സിനിമ നടിയെന്ന് പള്‍സര്‍സുനി. നടിയുടെ പേര് പതിനാറാം തിയതി വെളിപ്പെടുത്തുമെന്നും സുനി ആവര്‍ത്തിച്ചു. കോട്ടയത്ത് മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

മാഡം എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നായിരുന്നു അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പോലീസിനെ തള്ളികൊണ്ട് അങ്ങനെയൊരു വ്യക്തിയുണ്ടെന്നും, ഈ വരുന്ന പതിനാറാം തിയതി പ്രമുഖന്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ബൈക്ക് മോഷണകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴും മാഡം ഒരു കെട്ടുകഥയല്ലെന്നും സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖയായ ആളാണെന്നും പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. അതാരാണെന്ന് വിഐപി തന്നെ പറയട്ടെയെന്നും സിനി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച വേളയില്‍ ക്വട്ടേഷന് പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു. നടി നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴിയിലും മാഡത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമാണിതെന്നും അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാന്‍ സുനി സാങ്കല്‍പ്പികമായി സൃഷ്ടിച്ച കഥാപാത്രമാണ് മാഡമെന്നുമുള്ള നിഗമനത്തിലായിരുന്നു പോലീസ് ഇതുവരെ.