നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്.

രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മയാകുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം.

രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ചരിത്രപ്രസിദ്ധമായ പാമ്പന്‍പാലവും ഈ എന്‍ജിനീയറിങ് വിസ്മയവുമെല്ലാം ഓര്‍മയാകും. നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ പാലം പഴയതിനോട് കിടപിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്‍റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്.