ലണ്ടന്‍: പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളേ ഇവരില്‍ ഉണ്ടാകുകയുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെയും പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.

എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. സ്ത്രീകളില്‍ കുട്ടികളുണ്ടാകുന്ന ശരാശരി പ്രായം വൈകി വരുന്ന യുകെ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഈ പഠനത്തിന്റെ ഫലം ആശങ്കയുളവാക്കുന്നതാണെന്ന് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് ക്രിസ്റ്റന്‍സെന്‍ പറഞ്ഞു. ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം വളരെ കുറഞ്ഞ കാലത്തേക്കാണ് പാരസെറ്റമോള്‍ നിര്‍ദേശിക്കപ്പെടാറുള്ളത്.

മൂന്ന് വ്യത്യസ്ത ലബോറട്ടറികളില്‍ നടന്ന പഠനത്തിന് ഒരേ ഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മനുഷ്യരോട് സമാനമായ ആന്ഘതരിക ഘടനയുള്ള എലികളിലാണ് പഠനം നടത്തിയത്. മനുഷ്യന്റെ പ്രത്യുല്‍പാദന വ്യവസ്ഥയെ പാരസെറ്റമോള്‍ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേദനാസംഹാരിയായ പാരസെറ്റമോള്‍ നിരുപദ്രവകാരിയായ മരുന്നെന്ന നിലയില്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചില്ലെങ്കിലും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മരുന്ന് കഴിക്കാറുണ്ടെന്നതാണ് വാസ്തവം.