ലണ്ടന്‍: ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ പരിപാലിക്കുകയെന്നത് വളരെ വലിയ ക്ഷമയും ഏകാഗ്രതയും ആവശ്യമുള്ള ജോലിയായി മാറികൊണ്ടിരിക്കുകയാണ്. കഠിനമായ ഓഫീസ് സമയത്തിന് ശേഷം വീട്ടിലെത്തിയാലും അതിനേക്കാള്‍ കഠിനമായ ജോലികള്‍ തരുന്ന കുട്ടികളാവും മിക്ക വീടുകളിലുമുണ്ടാവുക. ഇവ മാതാപിതാക്കളില്‍ വലിയ മാനസിക പിരിമുറുക്കമുണ്ടാക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. കാറിനുള്ളില്‍ നിന്ന് ഇന്ധനത്തിന്റെ വില നല്‍കാന്‍ സഹായിക്കുന്ന ബിപി എന്ന ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.

2000ത്തിലധികം മാതാപിതാക്കള്‍ ദിവസവും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് നന്നായി ഭക്ഷണം നല്‍കുകയെന്നത് ഒരോ മാതാപിതാക്കളും പ്രധാനമായി കാണുന്ന പ്രവൃത്തിയാണ്. ഭക്ഷണ സമയത്ത് പക്ഷേ ഓടിപ്പോകുന്ന കുസൃതിക്കാര്‍ സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ചില കുട്ടികളാണെങ്കില്‍ പകലുറക്കം ശീലമുള്ളവരായിരിക്കും. പകല്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ രാത്രികാലങ്ങളില്‍ പ്രശ്‌നക്കാരാണ്. അതുപോലെ കുളിപ്പിക്കുകയെന്നതാണ് മറ്റൊരു ശ്രമകരമായ ജോലി. ഇതൊക്കെ തീര്‍ന്നാലും നിരന്തരമായി കുസൃതികള്‍ ഒപ്പിച്ചുകൊണ്ടേയിരിക്കുന്നവരുണ്ട്.

വീടിന്റെ ചുമരുകളും കാര്‍പ്പെറ്റുകളും ചിത്രങ്ങള്‍ വരയ്ക്കുന്നത് പോലുള്ള ആര്‍ടിസ്റ്റിക് കുരുന്നുകളും ഒരു തരത്തില്‍ തലവേദനക്കാര്‍ തന്നെയാണ്. 5 വയസ് തികയുമ്പോളാണ് ഏറ്റവും കൂടുതല്‍ ആവശ്യങ്ങളുമായി കുട്ടികള്‍ മാതാപിതാക്കളെ സമീപിക്കുന്നത്. ഒരോ ദിവസവും പുതിയ ആവശ്യങ്ങളുമായി അവരെത്തുകയും ചെയ്യും. ഈ സമയം തന്നെയാണ് മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും തലവേദനയുണ്ടാക്കുന്ന സമയം. ദിവസത്തില്‍ ഒരു തവണയെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവിക്കാത്ത മാതാപിതാക്കള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

അടുക്കളയിലും പട്ടി കൂട്ടിലുമെല്ലാം നുഴഞ്ഞു കയറുന്ന ‘വിദഗ്ദ്ധ’ന്മാരുണ്ടെങ്കില്‍ തലവേദനയുടെ തോത് ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുമെന്ന് തീര്‍ച്ച. എന്തായാലും കുട്ടികളെ പരിപാലിക്കുകയെന്നത് വളരെ ക്രീയേറ്റീവ് സമയമാക്കി മാറ്റാനുള്ള വഴികളെക്കുറിച്ച് അന്വേഷിക്കുകയാണ് അനിയോജ്യമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരോ രക്ഷിതാവിനും ഇത് വ്യത്യസ്തമാക്കാന്‍ കഴിയും.