കോഴിക്കോട്: മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദമാണ് ഇതിന് കാരണം എന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും 185 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം, ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെയാണ് ഇത് സംഭവിച്ചത്. എയര്‍ക്രാഫ്റ്റ് സമ്മര്‍ദ്ദവും, നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതും കാരണം വിമാനം തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിക്കുകയും യാത്ര ചെയ്യാന്‍ ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ ചെവി വേദനയും മറ്റു ചില അസ്വസ്ഥതകളും അനുഭവിച്ച യാത്രക്കാര്‍ക്കും, വിമാനം തിരിച്ചിറക്കിയതോടെ ആശ്വാസമായി. മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 185 യാത്രക്കാരായിരുന്നു IX-350 വിമാനത്തില്‍ ഉണ്ടായിരുന്നത്.