ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചെക്ക് ഇന്‍ കൗണ്ടറുകളിലെ അക്രമം, സുരക്ഷാ പരിശോധനകളിലെ പെരുമാറ്റം. ബോര്‍ഡിംഗ് ഗേറ്റിലെ പെരുമാറ്റങ്ങള്‍ എന്നിവയടക്കം 10 തരത്തിലുള്ള അപമര്യാദ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കി. വിമാനത്താവളത്തിലും വിമാനത്തിലും അപമര്യാദയായി പെരുമാറുക, കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറുക, വ്യാജ ഭീഷണികള്‍ മുഴക്കുക എന്നിവയും നിയമത്തിന്റെ പരിധിയില്‍പ്പെടും.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിമാനയാത്രക്കാരുടെ വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറും. യാത്രക്കാരുടെ വിവരങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക എന്ന് വ്യക്തത വന്നിട്ടില്ല.