പഞ്ചാബ്: പത്താന്‍കോട്ടില്‍ ഇന്നലെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തതായി കേന്ദ്രം. ഇതോടെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ സൈനികരുടെ എണ്ണം പത്തായി. വ്യോമസേന, കരസേന, ഗരുഡ് എന്നി വിഭാഗങ്ങളിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം സുരക്ഷ ശക്തമാക്കിയതായും, തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണം അന്വേഷിക്കാനായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പത്താന്‍കോട്ടില്‍ എത്തിയിട്ടുണ്ട്. ഐ.ജി അലോക് മിത്തലിനാണ് അന്വേഷണ ചുമതല. ഇന്നലെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ച് സഫോടനം ഉണ്ടായി. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാനുളള തിരച്ചിലിനിടെയാണ് ഗ്രനേഡ് പൊട്ടിയതും, സൈനികര്‍ക്ക് പരുക്കേറ്റതും. ഗ്രനേഡുകള്‍ നിര്‍വീര്യമാക്കാനുളള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും, പരുക്കേറ്റ നാലു സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെ ആക്രമണത്തെ അമേരിക്ക അപലപിക്കുകയും, ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.