ലണ്ടന്‍: അപ്പോയിന്റ്‌മെന്റുകള്‍ എടുത്തതിനു ശേഷം ജിപിമാരെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കാന്‍ എന്ന് കരുതുന്നവര്‍ ശ്രദ്ധിക്കുക. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടക്കാതെ പോയ അപ്പോയിന്റ്‌മെന്റുകളിലൂടെ എന്‍എച്ച്എസിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് കണക്കുകള്‍. ബജറ്റ് വെട്ടിക്കുറയ്ക്കലും ജീവനക്കാരുടെ ക്ഷാമവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിന് വലിയ തിരിച്ചടിയാണ് രോഗികളുടെ ഈ പ്രവൃത്തി മൂലം ഉണ്ടായിരിക്കുന്നത്. ഈ തുക രണ്ടര ലക്ഷം ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും പത്ത് ലക്ഷത്തോളം തിമിര ശസ്ത്രക്രിയകള്‍ക്കുമായി നീക്കി വെക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അപ്പോയിന്റ്‌മെന്റുകള്‍ എടുക്കുന്നവര്‍ക്കായി സജ്ജമാക്കുന്ന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ചെലവാണ് ഇത്. അപ്പോയിന്റ്‌മെന്റുകള്‍ എടുത്ത ശേഷം അവയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നേരത്തേ തന്നെ അവ ക്യാന്‍സല്‍ ചെയ്യണമെന്ന് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സ് ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. 2016-17 വര്‍ഷത്തില്‍ രോഗികള്‍ എത്താത്തത് മൂലം 80 ലക്ഷം അപ്പോയിന്റ്‌മെന്റുകളാണ് നടക്കാതെ പോയത്. മുന്‍ വര്‍ഷം ഇത് 75 ലക്ഷമായിരുന്നു.

ഓരോ അപ്പോയിന്റ്‌മെന്റിനും എന്‍എച്ച്എസിന് ചെലവാകുന്നത് ശരാശരി 120 പൗണ്ടാണ്. ഇതു കൂടാതെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവര്‍ ഉണ്ടാക്കുന്ന നഷ്ടത്തേക്കുറിച്ചും ഡേറ്റ വിശദീകരിക്കുന്നു. ഫാര്‍മസികളില്‍ നിന്നോ 111 കോളുകളില്‍ നിന്നോ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രം ആവശ്യമുള്ള അസുഖങ്ങളുമായി എ ആന്‍ഡ് ഇകളില്‍ എത്തുന്നത് 90 ലക്ഷത്തോളം വരുമെന്നാണ് കണക്ക്.