ജിപി, ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. എന്‍എച്ച്എസിന് മറ്റു മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്താനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഉയര്‍ന്നു വന്ന ഒരു നിര്‍ദേശമാണ് ഇത്. തിങ്കളാഴ്ച നടക്കുന്ന ബിഎംഎ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും. എന്‍എച്ച്എസിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സൗജന്യ സേവനം എന്ന മൂല്യം പാടെ അട്ടിമറിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കാര്യമായ സംവാദങ്ങള്‍ ഉണ്ടായേക്കും.

ഹെല്‍ത്ത് കെയറില്‍ നടപ്പാക്കിക്കൊണ്ടിരുന്ന നിയന്ത്രണങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഫീസ് ഈടാക്കിക്കൊണ്ട് ചികിത്സ നല്‍കുന്നതെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിസാര രോഗങ്ങളുമായി ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്നവരെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും അത്തരത്തില്‍ നിലവില്‍ നേരിടുന്ന അനാവശ്യ തിരക്ക് ഒഴിവാക്കാനാകുമെന്നും ഇവര്‍ പറയുന്നു.

ജിപികളില്‍ 25 പൗണ്ട് ഫീസ് ഏര്‍പ്പെടുത്തണമെന്ന് നേരത്തേ തന്ന നിരവധി ഡോക്ടര്‍മാര്‍ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ബിഎംഎ ഇതേവരെ ഈ ആവശ്യം മുന്നോട്ടു വെച്ചിരുന്നില്ല. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം ജിപികളും ഫീസ് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നതായി വ്യക്തമായിരുന്നു.