മുത്തൂറ്റ് ഗ്രൂപ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ (പോൾ മുത്തൂറ്റ്) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. കൊല ചെയ്യാനുള്ള ഉദ്ദേശ്യമോ തയാറെടുപ്പോ കൂട്ടായ ലക്ഷ്യമോ പ്രതികൾക്ക് ഉണ്ടായിരുെന്നന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നു മുതൽ ഒമ്പത് വരെ പ്രതികളായ സത്താർ, സുജിത്ത്, ആകാശ് ശശിധരൻ, സതീശ് കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഒമ്പതാം പ്രതി ഫൈസൽ ഒഴികെയുള്ളവർക്കെതിരെ അന്യായമായി സംഘംചേരൽ, മാരകായുധം കൈവശംെവക്കൽ, കൂട്ടംചേർന്ന് മർദിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നിലനിൽക്കും. ഫൈസലിനെ നിരപരാധിയാണെന്ന് കണ്ട് കുറ്റമുക്തനാക്കി. അതേസമയം, അപ്പീൽ നൽകാത്തതിനാൽ രണ്ടാം പ്രതി കാരി സതീഷിനെതിരായ ജീവപര്യന്തം നിലനിൽക്കും.

സതീഷ് അടക്കം ഒമ്പതുപേർക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി 2015 സെപ്റ്റംബർ ഒന്നിന് ജീവപര്യന്തം വിധിച്ചത്.

കേരളം നടുങ്ങിയ കൊലപാതകം. കഥകൾ ഒട്ടേറെ പ്രചരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് പോലെ അതിസമ്പന്നരായ സംഘത്തിലെ പ്രധാനിയെ റോഡരികിൽ ഗുണ്ടാസംഘം കുത്തിക്കൊല്ലുക. അതും കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിെനാപ്പം വണ്ടിയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ. വർഷങ്ങൾക്കിപ്പുറം ഇന്ന് അതേ കേസിലെ പ്രതികൾ ജീവപര്യന്തം ശിക്ഷയിൽ നിന്നും ഉൗരി പോകുന്ന കാഴ്ച. ഇത്തരത്തിൽ സംശയങ്ങളും ചോദ്യങ്ങളും വിവാദങ്ങളും ഇൗ കേസിനെ വിടാതെ പിന്തുടരുകയാണ്. യുവ വ്യവസായി പോള്‍ എം. ജോര്‍ജിന്റെ കൊലപാതകത്തിലെ പ്രതികൾ പോലും ഇങ്ങനെ രക്ഷപ്പെടുമ്പോൾ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.

2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവത്തിൽ മാപ്പുസാക്ഷികളായിരുന്നു.

വാദങ്ങൾക്ക് ശേഷം 2015 സെപ്റ്റംബറില്‍ കേസിലെ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിരുന്നു. മറ്റു നാലു പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയുമാണു വിധിച്ചത്. ഇതിനോടനുബന്ധിച്ച ക്വട്ടേഷന്‍ കേസില്‍ 13 പ്രതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും മൂന്നു വര്‍ഷം കഠിനതടവും പിഴയും സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു ശിക്ഷ വിധിച്ചു. പോള്‍ വധക്കേസില്‍ കാരി സതീഷ് അടക്കം ആദ്യ ഒന്‍പതു പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതായി ജഡ്ജി ആര്‍. രഘു വ്യക്തമാക്കിയിരുന്നു.

ചങ്ങനാശേരി സ്വദേശികളായ ടി. ജയചന്ദ്രന്‍, കാരി സതീഷ്, എസ്. സത്താര്‍, എസ്. സുജിത്ത്, ആകാശ് ശശിധരന്‍ എന്ന രാജേഷ്, ജെ. സതീഷ് കുമാര്‍, ആര്‍. രാജീവ് കുമാര്‍, ഷിനോ എന്ന ഷിനോ പോള്‍, എച്ച്. ഫൈസല്‍ , ആലപ്പുഴ സ്വദേശികളായ എം. അബി, എം. റിയാസ്, കെ. സിദ്ദിഖ്, എ. ഇസ്മായില്‍ എന്നിവരെയാണു ശിക്ഷിച്ചത്. ഇതില്‍ ആദ്യ ഒന്‍പതു പ്രതികള്‍ക്കു കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. അബിയും റിയാസും സഹോദരങ്ങളാണ്. കൊലക്കേസില്‍ ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസന്‍ എന്ന സന്തോഷ് കുമാര്‍, സബീര്‍, സുല്‍ഫിക്കര്‍, പ്രദീഷ് എന്നിവരും ഉള്‍പ്പെടെ 17 പ്രതികളും ക്വട്ടേഷന്‍ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.