ലണ്ടന്‍: ഇസ്ലാം വിരുദ്ധ സംഘടനയായ പെഗിഡ ബെര്‍മിഗാഹാമില്‍ നിശബ്ദ പ്രക്ഷോഭം നടത്തി. ഇരുനൂറോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭം പൊതുവെ സമാധാനപരമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ വെസ്റ്റ്മിഡ്‌ലാന്റ്‌സ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തവരില്‍ പലരും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ പ്ലക്കാര്‍ഡുകള്‍ ഏന്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ട്രംപാണ് ശരിയെന്ന് പല പ്ലക്കാര്‍ഡുകളും സൂചിപ്പിച്ചു.
ചിലരുടെ പ്ലക്കാര്‍ഡുകളില്‍ ഐസിസ് നേതാവ് മുഹമ്മദ് എംവസിയുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. ബലാല്‍സംഗ സംസ്‌കാരം ഇറക്കുമതി ചെയ്യുന്നതായും ചില പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നു. ബ്രിട്ടനിലെ പ്രക്ഷോഭത്തിന് സമാനമായി ജര്‍മനി, ഹോളണ്ട്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളും പ്രക്ഷോഭം അരങ്ങേറി. ഏപ്രില്‍ മാസം മുതല്‍ എല്ലാ ആദ്യ ശനിയാഴ്ചയും ഇത്തരം പ്രക്ഷോഭങ്ങള്‍, ബ്രിട്ടനിലെ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ മാഞ്ചസ്റ്ററില്‍ അരങ്ങേറുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശികള്‍ക്കെതിരായല്ല തങ്ങളുടെ പ്രക്ഷോഭമെന്ന് സമരക്കാര്‍ വ്യക്തമാക്കി. യൂറോപ്പില്‍ മുസ്ലീങ്ങള്‍ക്കിടമില്ലെന്ന് പ്രഖ്യാപിക്കുകയാണ് തങ്ങള്‍. ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കാതിരിക്കാം എന്ന കാര്യം നിങ്ങള്‍ക്കറിയില്ല. മുസ്ലീം പളളികളിലും സ്‌കൂളുകളിലും എന്ത് സംഭവിക്കുന്നുവെന്നും ജനങ്ങള്‍ക്കറിയില്ലെന്നും സമര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കാലേയിലും ആംസ്റ്റര്‍ഡാമിലും അരങ്ങേറിയ സമരങ്ങള്‍ അക്രമാസക്തമായതായും റിപ്പോര്‍ട്ടുണ്ട്. നിരോധനം ലംഘിച്ചെത്തിയ അഭയാര്‍ത്ഥി വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരേ ഫ്രഞ്ച് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. 150ഓളം പേരാണ് കാലേയില്‍ പ്രക്ഷോഭത്തിനെത്തിയത്. ആംസ്റ്റര്‍ഡാമില്‍ സ്‌ഫോടകവസ്തുവെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയതിനേത്തുടര്‍ന്ന് പ്രക്ഷോഭം നടക്കാനിരുന്ന സിറ്റി സ്‌ക്വയര്‍ പോലീസ് ഒഴിപ്പിച്ചു. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം ഫാസിസ്റ്റുകള്‍ക്ക് പ്രവേശനമില്ല എന്ന മുദ്രാവാക്യവുമായി ഇടതു ചിന്താഗതിക്കാരായ ഒരു സംഘവും എത്തിയതോടെ പോലീസ് ഇടപെടുകയും നിരവധി പേരെ കസ്റ്റ്ഡിയിലെടുക്കുകയും ചെയ്തു.