രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചെന്നൈയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടക്കുന്നത്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ തന്നെ വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രജനികാന്തിന്റെ കോലവും സംഘടനാ പ്രവര്‍ത്തകര്‍ കത്തിച്ചു. തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്നാട്ടുകാരനല്ലാത്ത ഒരാള്‍ തമിഴ്നാട് ഭരിക്കാന്‍ ശ്രമിക്കേണ്ടെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകവും തമിഴക വാഴ്വുരിമൈ കത്ചിയും കഴിഞ്ഞദിവസം രജനിക്കെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം താന്‍ തമിഴന്‍ തന്നെയാണെന്നാണ് കഴിഞ്ഞദിവസം വിമര്‍ശകര്‍ക്ക് രജനി നല്‍കിയ മറുപടി. 22 വര്‍ഷം കര്‍ണാടകയിലാണ് ജീവിച്ചതെന്നും എന്നാല്‍ ബാക്കി 44 വര്‍ഷവും തമിഴ്നാട്ടിലാണ് ജീവിച്ചതെന്നും രജനി പറഞ്ഞിരുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്.