ഹാപ്പി ജേക്കബ് അച്ചന്‍

ഈജിപ്തില്‍ ഫറവോന്റ അടിമത്വത്തില്‍ നിന്നുള്ള വിടുതല്‍ തലമുറതോറും ഇസ്രായേല്‍ മക്കള്‍ ആചരിച്ച് വരുന്നു. പരദേശികളായി കഴിയുന്ന എല്ലാ യഹൂദന്മാരും ഈ ദിനം ആചരിക്കുവാന്‍ ദേവാലയത്തില്‍ വരുന്ന പതിവ് ഉണ്ടായിരുന്നു. അവിടെ വന്ന് തന്റെ പ്രാപ്തിക്ക് ഒത്തവണ്ണം പാപമോചനത്തിനായി കുറു പ്രാവിനെയോ, ആടിനെയോ ചെങ്ങാലിയേയോ ബലിയായി നല്‍കുന്ന പതിവും നിലനിന്നിരുന്നു. ഇസ്രായേല്‍ മക്കള്‍ അനുഭവിച്ച പത്താമത്തെ സാധയായ ആദ്യ ജാതന്മാരെ കൊല്ലുന്ന അനുഭവത്തില്‍ നിന്ന് യാഗപീഠത്തില്‍ നിന്നുള്ള രക്തം അവര രക്ഷിച്ച അനുഭവം ഇങ്ങനെ എല്ലാ ബന്ധങ്ങളും കഷ്ടതകളും മാറി പുതിയ അനുഭവത്തിലേക്ക് വരുന്ന ഓര്‍മ്മ. എല്ലാ വര്‍ഷവും അവര്‍ ഓര്‍ത്ത് പാടി ആവര്‍ത്തന പുസ്തകം 6-ാം അദ്ധ്യായം 4-9 വരെയുള്ള വാക്യങ്ങള്‍.

എന്നാല്‍ കര്‍ത്താവ് ഈ ദിവസം എല്ലാ ബലികളും അവസാനിപ്പിച്ച് സ്വയം ബലിയായി തീരുന്നു. തനിക്ക് സംഭവിക്കാനിരിക്കുന്ന കഷ്ടതയും ക്രൂരമരണവും തന്റെ ശിഷ്യന്മാര്‍ക്ക് പ്രതീകാത്മകമായി അവരെ പഠിപ്പിക്കുന്നു. അവന്‍ അപ്പം എടുത്ത് വാഴ്ത്തി നുറുക്കി അവരോട് ഇത് എന്റ ശരീരം. ഇത് പോലെ എന്റ ശരീരം നിങ്ങളുടെ മോചനത്തിനായി ഭാഗിക്കും. പാനപാത്രം എടുത്ത് നല്‍കി അവരോട് കാല്‍വരിയില്‍ തന്റെ രക്തം നിങ്ങളുട ശുദ്ധീകരണത്തിന് വേണ്ടി ഒഴുക്കപ്പെടേണ്ടതാണെന്ന് അവരെ പഠിപ്പിക്കുന്നു. നമ്മുടെ വിമോചനത്തിനായി ശുദ്ധീകരണത്തിനായി, വീണ്ടടുപ്പിനായി അവന്‍ നമുക്കായി തന്നു. വി. കുര്‍ബാന എന്ന രഹസ്യം ഈ ദിവസം നമുക്കായി ലഭിച്ചു. നിത്യമായ കത്തൃസംബന്ധം ഈ കൂദാശ വഴിയായി നമുക്ക് ലഭിച്ചു.

എന്നാല്‍ തന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാര്‍ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആരാണെന്ന് തമ്മില്‍ വാദിച്ചു. നുറുങ്ങിയ ഹൃദയവുമായി നമ്മുടെ കര്‍ത്താവ് എഴുന്നേറ്റ് മറ്റൊരു പാഠം അവരെ പഠിപ്പിക്കുന്നു. അവന്‍ എപ്പോഴും ഒരുക്കത്തിന്റെ പ്രതീകമായി തൂവാല അരയില്‍ ചുറ്റി അവരുടെ പാദങ്ങള്‍ കഴുകി ദാസ്യത്തിന്റേയും എളിമയുടേയും ശുശ്രൂഷയുടെയും പ്രതീകമായി മാറുന്നു.

ക്രിസ്തുവിന്റെ ശരീര രക്തങ്ങളില്‍ ഭാഗഭാക്കാകുന്ന നാം ജീവിതത്തില്‍ അവന് വിശുദ്ധരാകുന്നു. എളിമ പഠിപ്പിച്ച കര്‍ത്താവിന്റെ ശിഷ്യന്മാരായ നമ്മള്‍ ജീവിതത്തില്‍ അവന് വിശുദ്ധരാകുന്നു. എളിമ പഠിപ്പിച്ച കര്‍ത്താവിന്റെ ശിഷ്യന്മാരായ നമ്മള്‍ ജീവിതത്തില്‍ എവിടെയെങ്കിലും അത് പകര്‍ത്തുന്നുണ്ടോ നമുക്ക് വേണ്ടി ജീവന്‍ തന്നെ തന്ന ആ കര്‍ത്താവിന്റെ അല്പമെങ്കിലും അനുസരിക്കാനോ പിന്‍പറ്റുവാനോ നമുക്ക് കഴിയുന്നുണ്ടോ. വിശുദ്ധമായി കര്‍ത്തൃമേശയില്‍ പങ്കാളി ആവാന്‍ ഈ പെസഹാ പെരുന്നാളില്‍ കര്‍ത്താവ് നമ്മെ വീണ്ടും വിളിക്കുന്നു.

നമുക്ക് വേണ്ടിയുള്ള തന്റെ കഷ്ടാനുഭവം വാഴ്ത്തപ്പെട്ടതാകുന്നു എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥനയില്‍ നാം ചൊല്ലുമ്പോള്‍ നമുക്ക് വേണ്ടി അനുഭവിച്ച യാതനയും അതിനാല്‍ നല്‍കിയ വീണ്ടെടുപ്പും ഈ ദിനത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങട്ടെ. നമ്മെ വീണ്ടെടുത്തിരിക്കുന്നത് അഴിഞ്ഞ് പോകുന്ന വസ്തുക്കളെ കൊണ്ടല്ല കുഞ്ഞാടിന്റെ നിര്‍മ്മലവും നിര്‍ദോഷവും ആയ രക്തത്താലത്രേ എന്ന് ഓരോ പ്രാവശ്യവും നാം അനുസ്മരിക്കുക.

ഇന്ന് അക്ഷരീകമായി പറഞ്ഞ ഈ വാക്കുകള്‍ നാളെ യാഥാര്‍ത്ഥ്യമായി ഭവിക്കുകയാണ്. വിശുദ്ധ വാരത്തിന്റെ ഈ അവസാന ദിനങ്ങള്‍ നമ്മുടെ വീണ്ടെടുപ്പിന്റ യാഥാര്‍ത്ഥ്യങ്ങളായി ഉള്‍കൊണ്ട് കൊണ്ട് നമുക്ക് ഒരുങ്ങാം.

ജീവദായകവും രക്ഷാകരവുമായ കഷ്ടാനുഭവമേ സമാധാനത്താലെ വരിക!

പ്രാര്‍ത്ഥനയില്‍

ഹാപ്പി ജേക്കബ് അച്ചന്‍