കൊച്ചി: രാജ്യത്ത് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡീസല്‍ വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വില തകര്‍ച്ച തുടര്‍ന്നാല്‍ ഇനിയും ഇന്ധനവില താഴേക്ക് കുതിക്കും.

കഴിഞ്ഞ ജനുവരി പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. ഇത് പിന്നീട് പല ഘട്ടങ്ങളിലായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യ തകര്‍ച്ചയും വില വര്‍ധിക്കാന്‍ കാരണമായി. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിലക്കയറ്റം തടയുന്നതില്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വില നിയന്ത്രിക്കാനായി ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിരുന്നു. ഒക്‌ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയും എന്ന സര്‍വ്വകാല റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. പക്ഷേ വില കൃത്യമായി നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.

ഒക്‌ടോബറില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുശ്രുതമായി രാജ്യത്തെ എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നഷ്ട്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് എണ്ണവില കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.