ഓക്‌സ്‌ഫോർഡ്: ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധ നേടിയ, യുകെയിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ നഴ്‌സ് ഫിലോമിന ജോസഫിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഓക്‌സ്‌‌ഫോര്‍ഡ്, ഹെഡിങ്ടണിലെ ബാര്‍ടണ്‍ ക്രിമറ്റോറിയത്തിൽ ഇന്ന് നാലോളം ശവസംസ്ക്കാരങ്ങൾ  നടക്കേണ്ടിയിരുന്നതുകൊണ്ട് നാല് സ്ലോട്ടുകളായി തിരിച്ചിരുന്നു. അങ്ങനെ കിട്ടിയ സമയക്രമത്തിൽ രാവിലത്തെ സമയം തന്നെ ബന്ധുക്കൾ തിരഞ്ഞെടുക്കകയായിരുന്നു. അതനുസരിച്ചു രാവിലെ  8:30 am നു ഫ്യൂണറൽ ഡിറക്റ്റേഴ്സ് ഫിലോമിന ചേച്ചിയുടെ മൃതദേഹവുമായി ഓക്‌സ്‌‌ഫോര്‍ഡ് ഹെഡിങ്ടണിലെ ബാര്‍ടണ്‍ ക്രിമറ്റോറിയത്തിലേക്ക് എത്തുകയായിരുന്നു.ഹെഡിങ്ടണിലെ ബാര്‍ടണ്‍ സെന്ററിൽ ഉള്ള ചാപ്പലിൽ പ്രത്യേക പ്രാർത്ഥന. ആദ്യമേ പത്തുപേർക്ക് മാത്രമേ അനുവാദം ലഭിച്ചിരുന്നുള്ളു എങ്കിലും ചാപ്പലിൽ യഥേഷ്ട്ടം സ്ഥലം ഉണ്ടായിരുന്നതിനാൽ പിന്നീട് അത് 20 പേർക്ക് പങ്കെടുക്കുവാൻ ഉള്ള അനുവാദം ലഭിക്കുകയായിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾക്കും പ്രാത്ഥനകൾക്കും ഓക്സ്ഫോർഡ് മിഷൻ ഇൻ ചാർജ് ആയ ഫാദർ ലിജോ ആണ് നേതൃത്വം നൽകിയത്. വളരെ ചുരുങ്ങിയ സമയകൊണ്ടു തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. യുകെയിൽ രണ്ട് തരത്തിലുള്ള സംസ്ക്കാര രീതികൾ ആണ് നിലനിൽക്കുന്നത്. മൃതദേഹം അടക്കുവാനോ അല്ലെങ്കിൽ കത്തിക്കുവാനോ ഉള്ള ചോയ്‌സ് ബന്ധുക്കൾക്ക് ലഭിക്കുന്നു. കത്തിക്കുന്ന ബോഡിയുടെ ചാരം ലഭിക്കുമെന്നതും, പിന്നീട് നാട്ടിൽ കൊണ്ടുപോകാൻ ഉള്ള അവസരവും ഇതുവഴി ബന്ധുക്കൾക്ക് ലഭിക്കുന്നു. പ്രസ്‌തുത ചടങ്ങിൽ സഹപ്രവർത്തകർ ഫിലോമിന ചേച്ചിയുടെ സ്മരണകൾ എല്ലാവരുമായി പങ്കുവെച്ചു. എല്ലാവരുടെയും സ്നേഹവും ആദരവും ലഭിച്ചിരുന്ന ചേച്ചി ഓർമ്മകളിൽ എന്നും ജീവിക്കുമെന്നും അവർ പറയുകയുണ്ടായി. എല്ലാവര്ക്കും നന്ദി പറഞ്ഞപ്പോൾ മൂന്നു മക്കളില്‍ ഇളയവനായ ജെറില്‍ ജോസഫിൻറെ വാക്കുകൾ മുറിഞ്ഞത് കേട്ടുനിന്ന മലയാളികളെ ദുഃഖാർത്തരാക്കി.. എങ്കിലും അമ്മയുടെ ഇതുവരെയുള്ള എല്ലാത്തിലും കാര്യങ്ങളിലും സഹകരിച്ച ഓരോരുത്തർക്കും ജെറിൽ നന്ദി അർപ്പിച്ചു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോ ആണ് ഓൺലൈൻ സ്ട്രീമിങ് നടത്തിയത്.കഴിഞ്ഞ പതിമൂന്ന് വർഷമായി ഓക്സ്ഫോർഡിൽ നഴ്‌സായി ജോലി ചെയ്തുവരിക്കുകയായിരുന്നു ഫിലോമിനയും കുടുംബവും. വളരെക്കാലത്തെ ഗൾഫ് ജീവിതത്തിന് ശേഷമാണ് യുകെയിലെ ഓക്സ്ഫോർഡിൽ ഇവർ എത്തിച്ചേർന്നത്. അങ്ങനെ നീണ്ട നാല് ദശാബ്ദക്കാലത്തെ നഴ്‌സിംഗ് സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്യാന്‍ വെറും രണ്ട് വര്‍ഷം മാത്രം ശേഷിക്കവെയായിരുന്നു മൂന്നു മക്കളുടെ അമ്മയായ ഫിലോമിന ചേച്ചിയുടെ ജീവന്‍ മേയ് ഒന്നിന് പുലര്‍ച്ചെ കൊറോണ കവര്‍ന്നെടുത്തത്. താന്‍ ജോലി ചെയ്തിരുന്ന ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു ഇവരുടെ അന്ത്യം.

ചേച്ചിക്ക് രോഗം പിടിപെടാനുള്ള സാഹചര്യം ആരുടേയും ഹൃദയം പിളർക്കുന്നതാണ്. ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസത്തോളമായി സിക്ക് ലീവിൽ ആയിരുന്ന ചേച്ചി തിരിച്ചു ജോലിക്കുകയറിയത് ഏപ്രിൽ ആദ്യവാരമാണ്. വെറും നാല് ദിവസത്തിനുള്ളിൽ രോഗം ഫിലോമിന ചേച്ചിയെ പിടിപെടുകയായിരുന്നു. ഏതാണ്ട് പതിനഞ്ചു ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന ചേച്ചി മെയ് ഒന്നിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇവിടെയാണ് ഫിലോമിന ചേച്ചിയുടെ മുൻപ് ചെയ്‌ത പ്രവചനം അക്ഷരാത്ഥത്തിൽ പൂർണ്ണമായത്. ചേച്ചിക്ക് രോഗം പിടിപെട്ട് ആരോഗ്യനില വഷളായി ആശുപത്രിൽ കിടക്കുമ്പോൾ ബന്ധുക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനകം ഭർത്താവായ ജോസഫ് ചേട്ടനും കൊറോണയുടെ പിടിയിൽ ആയി. അങ്ങനെ ജോസഫ് ചേട്ടന് തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരവും നഷ്ടപ്പെടുകയായിരുന്നു.ഈ സമയം മൂത്ത കുട്ടികൾ ആയ ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ആയിരുന്നു. എന്റെ മരണ സമയത്തു ഏറ്റവും  ഇളയവനായ ജെറില്‍ ജോസഫ് മാത്രമേ അരികിൽ ഉണ്ടാവു എന്ന ചേച്ചിയുടെ പ്രവചനമാണ് ഇവിടെ സംഭവിച്ചത്. ഭർത്താവായ ജോസഫ് ചേട്ടൻ കോവിഡ് പിടിപെട്ടു വീട്ടിലും മൂത്തവർ പുറം രാജ്യത്തും ആയതിനാൽ ജെറില്‍ ജോസഫ് ആണ് മരണത്തിന് മുൻപ് ആശുപത്രിൽ എത്തി അമ്മയെ കണ്ടത്. അണുവിട തെറ്റാതെ ഫിലോമിന ചേച്ചി പറഞ്ഞത് അതുപോലെ തന്നെ സംഭവിക്കുകയായിരുന്നു.

എന്‍എച്ച്എസ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടില്‍ നിര്‍മ്മിച്ച പുതിയതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുക്കുമ്പോൾ ആണ് കൊറോണയുടെ രൂപത്തില്‍ മരണം ഫിലോമിന ചേച്ചിയെ തട്ടിയെടുത്തത്. ആ ആഗ്രഹവും ബാക്കിയാക്കി ചേച്ചി നിത്യതയിലേക്കു പറന്നകലുകയായിരുന്നു.ഭര്‍ത്താവ് മോനിപ്പിള്ളി സ്വദേശി ഇല്ലക്കല്‍ ജോസഫ് വര്‍ക്കി. ഇവരുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായ ജെറില്‍ ജോസഫ് വിദ്യർത്ഥിയാണ്.  ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിൽ പഠിക്കുകയും ആണ്. വ്യോമഗതാഗതം ഇല്ലാത്തതിനാൽ ഇവർക്ക് സംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

ബ്രിട്ടനിലെ പത്രമാധ്യമങ്ങള്‍ ഫോട്ടോകള്‍ സഹിതം വന്‍ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതതേക്കുറിച്ചു റിപ്പോർട്ട് പ്രസദ്ധീകരിച്ചത്. ജീവിതത്തിലുടനീളം നഴ്‌സിങ് ജോലിയുടെ മഹത്വം ഊന്നി ജീവിച്ച ഫിലോമിന ചേച്ചിയുടെ വിടവാങ്ങല്‍ ഓക്സ്ഫോർഡ് മലയാളി സമൂഹത്തിന് ഒരു വേദനയായി നിലനിൽക്കുന്നു.

ഫോട്ടോ- സിബി കുര്യൻ (സിബി സ്‌റ്റുഡിയോ), ലണ്ടൻ

[ot-video][/ot-video]