കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച്‌ രംഗത്തെത്തി പുലിവാല് പിടിച്ച്‌ പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച്‌ അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് അബദ്ധം പറ്റിയത്.

 

 ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച്‌ കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.