സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി റീജനല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അതിന് പിന്നാലെ സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്.

ജയില്‍ സൂപ്രണ്ട്, ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവരുമായി ഡി.ഐ.ജി സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. റിമാന്റ് പ്രതിയുടെ മരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി. അതിനിടെ സൗമ്യയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഡയറിയിലെ വാക്കുകള്‍ ആത്മഹത്യ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന പൊലീസിനെ കുഴയ്ക്കുകയാണ്. ‘അവന്‍’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ച്‌ ഡയറി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മൂത്ത മകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്താണ് കുറിപ്പ്. അതില്‍ പ്രധാന വരികള്‍ ഇങ്ങനെ: ‘കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം.

മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’ അതേസമയം, കൂട്ടക്കൊല കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സി.ഐയും മരണശേഷം കേസ് അന്വേഷിക്കുന്ന എസ്.ഐയും പറയുന്നത് ഇത്തരത്തിലുള്ള ഒരു കുറിപ്പ് ഇല്ലെന്നാണ്.

എന്നാല്‍ ജയിലിലെത്തിയ ശേഷം സൗമ്യ ഒട്ടനവധി കുറിപ്പുകളും കവിതകളും എഴുതിയിട്ടുണ്ട്. സൗമ്യയുടെ സെല്ലില്‍ നിരവധി കുറിപ്പുകള്‍ ഉണ്ടെന്നും ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമെ നോട്ട്ബുക്കുകള്‍ സൗമ്യ പണം കൊടുത്ത് വാങ്ങിയിരുന്നു. കുറിപ്പ് ശരിയാണെങ്കില്‍ പ്രതിക്കൂട്ടിലാകുന്നത് പൊലീസായിരിക്കും. ആരെ സഹായിക്കാനാണ്, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന സത്യം പുറത്തുകൊണ്ടുവരേണ്ടിവരും. പൊലീസ് എന്തിന് ഇക്കാര്യങ്ങള്‍ മറച്ചു വച്ചു എന്നതും സംശയത്തിന് ഇടയാക്കും. പ്രദേശത്തെ ഒരു മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഇപ്പോള്‍ മത സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേരും മറ്റ് രണ്ട് പേരുകളും നേരത്തെ സൗമ്യയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇവരെ ഉള്‍പ്പെടെ നിരവധി ആളുകളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സൗമ്യ അന്ന് താന്‍ മാത്രമാണ് കുറ്റവാളിയെന്ന് പറയുകയും ചെയ്തിരുന്നു.

പൊലീസ് ഇതാണ് ശരിവച്ചത്. അങ്ങനെയെങ്കില്‍ ജയിലിലെത്തിയ സൗമ്യയുടെ മനംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. റിമാന്റിലായതിന് ശേഷം കോടതിയിലെത്തിക്കുമ്ബോള്‍പോലും സൗമ്യയെ ആരും കാണാനോ സംസാരിക്കാനോ വരാറില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു.

ഹോംനഴ്‌സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ.

അതിനാല്‍, സുരക്ഷാവീഴ്ച വ്യക്തം. ജയിലിനു മൂന്ന് ഏക്കര്‍ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വളരെ നേരത്തേ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും കുറിപ്പുകളിലുണ്ട്. സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ജയിലില്‍ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.

അതോടുകൂടി കേസിലെ ഏകപ്രതിയായ സൗമ്യ മരിച്ചതോടെ പിണറായി കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളും അവസനാക്കികയാണ്. സൗമ്യക്കെതിരെ മൂന്ന് കുറ്റപത്രങ്ങളായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.എന്നാല്‍ ആവശ്യമായ രേഖകളുടെ അഭാവത്തില്‍ ഇവയെല്ലാം കോടതി തിരിച്ചയക്കുകയും ചെയ്തു. അതെ സമയം ആവശ്യത്തിലധികം ജീവനക്കാര്‍ വനിതാ ജയിലില്‍ ഉണ്ടായിരിന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് വിലിയിരുത്തുന്നത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്നായിരുന്നു സൗമ്യയുടെ മൊഴി. എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രവും ആ കാമുകൻ തന്നെയായിരുന്നു. അച്ഛനും അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയത് ഒറ്റക്ക് തന്നെയെന്നായിരുന്നു സൗമ്യയുടെ മൊഴി. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലിലും അതുതന്നെ പറയുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്ബത്തെ ഇളയ കുട്ടിയെ കൊന്നിട്ടും സത്യം പുറത്തുവന്നില്ല. ഈ കൊലയ്ക്ക് പിന്നില്‍ സൗമ്യയുടെ ആദ്യ ഭര്‍ത്താവാണെന്നാണ് സംശയം.

ഈ കൊല പിടിക്കപ്പെടാത്തതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് എലിവിഷം കൊടുത്താലും പ്രശ്‌നമാകില്ലെന്ന് കാമുകന്‍ സൗമ്യയെ വിശ്വസിപ്പിച്ചു. സൗമ്യക്ക് എലിവിഷം വാങ്ങിക്കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി സ്വദേശിയായ ഇയാള്‍ക്ക് സൗമ്യയുടെ കൊലപാതക ആസൂത്രണത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ സൗമ്യ ഉറച്ചു നില്‍ക്കുന്നത് പൊലീസിനെ കുഴയ്ക്കുന്നു.

കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ ഓട്ടോറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണമിടപാട് സൊസൈറ്റിയുടെ കലക്ഷന്‍ ഏജന്റ് കൂടിയായ സൗമ്യയും ഇയാളും തമ്മില്‍ സാമ്ബത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊല നടത്തിയത് സൗമ്യ തനിച്ച്‌ തന്നെയാണ്. മക്കളുടെ വിയോഗത്തില്‍ നൊന്തുകഴിയുന്ന അമ്മയെന്ന അഭിനയത്തിന് അങ്ങനെ വിശ്വാസ്യത പകര്‍ന്ന് രക്ഷപ്പെടാനായിരുന്നു സൗമ്യയുടെ ലക്ഷ്യം.

ഇതിനായി മരിച്ച രണ്ട് കുട്ടികളുടെ വലിയ ഫോട്ടോ പോലും ചെയ്യിപ്പിച്ചു. അത് വീട്ടില്‍ പ്രധാന സ്ഥലത്ത് വയ്ക്കുകയും ചെയ്തു. മക്കളും അമ്മയും അച്ഛനും ഛര്‍ദിയും വയറുവേദനയും ബാധിച്ച്‌ മരിച്ചതിന് പിന്നില്‍ സംശയം ഉയരാതിരിക്കാന്‍ സൗമ്യ കള്ളങ്ങളും പ്രചരിപ്പിച്ചു. സൗമ്യ ചോനാടം കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഏതാനും വര്‍ഷങ്ങള്‍ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവര്‍ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി.

ഭാര്യയുടെ അവിഹിത ഇടപാടിലെ സംശയമായിരുന്നു ഇതിന് കാരണം. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങള്‍ക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്ബ് ഐശ്വര്യ രാത്രി ഉറക്കമുണര്‍ന്നു. മുറിയില്‍ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇവരില്‍ ഒരാള്‍ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സംശയം.

ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.

എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.

സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ടായിരുന്നു.