നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു ‘പോയിന്റു’കൾ നിരന്തരം പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന മന്ത്രി എ.കെ.ബാലനോട് ‘ ഹാ, അനങ്ങാതിരിക്കൂന്ന്’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്കിലൂടെ ഈ ശകാരം എല്ലാവരും കേട്ടതോടെ സഭ ഒരു നിമിഷം ചിരിയിൽ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണു സംഭവം.
മരണമടഞ്ഞ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടയിലാണു മന്ത്രി ബാലൻ ഇടപെട്ട് ഓരോ കാര്യങ്ങളായി പറഞ്ഞത്. മുഖ്യമന്ത്രിയോടു മുന്നിലെ മൈക്കിലൂടെ ബാലൻ പറയുന്നതും സഭയ്ക്കാകെ കേൾക്കാമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സർക്കാർ ചെയ്യുന്നതൊന്നും പുതിയ കാര്യങ്ങളല്ല എന്ന് ഇടയ്ക്കു ചൂണ്ടിക്കാട്ടി.

ബാലൻ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയിൽ അവതരിപ്പിക്കരുത്. ഇതെല്ലാം ഏതു സർക്കാരും ചെയ്യുന്ന കാര്യമാണ്– ചെന്നിത്തല പറഞ്ഞു. ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടർന്നപ്പോഴും ബാലൻ തന്റെ ‘ഇടപെടലുകൾ’ നിർത്തിയില്ല. ഇതോടെയാണു ലേശം ഈർഷ്യയോടെ ആ പരിപാടി അവസാനിപ്പിക്കാൻ സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞത്. ചിരിയോടെ അന്തരീക്ഷം ലഘൂകരിക്കാനും തുടർന്നു മുഖ്യമന്ത്രി ശ്രമിച്ചു