ലണ്ടന്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാനുള്ള പദ്ധതിയുമായി പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്. കലോറി കുറഞ്ഞ അളവില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കാനുള്ള റസ്റ്റോറന്റുകളോട് നിര്‍ദേശിക്കുകയാവും ആദ്യഘട്ടത്തില്‍ ചെയ്യുക. സാധാരണഗതിയില്‍ 1000ത്തിലേറെ കലോറിയില്‍ വിപണിയിലുള്ള പിസ്സ തുടങ്ങിയ ഭക്ഷണങ്ങള്‍ 928 കലോറിയിലേറെ വര്‍ദ്ധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊണ്ണത്തടിയന്മാരായ പൗരന്മാരുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കുക ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. പൊണ്ണത്തടി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നതായി നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.

കലോറി കുറയ്ക്കുന്നതുമായ ഗെയിഡ് ലൈന്‍സ് ‘റെഡി മീല്‍സ്, സാന്‍ഡ്‌വിച്ച്, കുക്കിംഗ് സോസ്, സൂപ്പ്, ബര്‍ഗര്‍, പ്രോസസ്ഡ് മീല്‍സ്’ തുടങ്ങിയവയ്ക്കും ബാധകമാവും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ റസ്‌റ്റോറന്റുകളെ അറിയിക്കാനാണ് തീരുമാനം. 2024 ഓടെ രാജ്യത്ത് ഒരാള്‍ ഉപയോഗിക്കുന്ന കലോറിയില്‍ 20 ശതമാനം കുറവ് വരുത്താനാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. നേരത്തെ യു.കെയിലെ ആളുകള്‍ക്ക് ഭക്ഷണ ക്രമീകരണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കലോറിയില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 10 മുതല്‍ 11 വയസുവരെയുള്ള പ്രായത്തില്‍ ഏതാണ്ട് 24,000 പേര്‍ക്ക് പൊണ്ണത്തടിയുണ്ട്. മിക്ക കുട്ടികളും ഫാസ്റ്റ് ഫുഡ് ഇനത്തില്‍പ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അപകടരമായ അവസ്ഥയാണെന്ന് നേരത്തെ തന്നെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ‘ഡൊമിനോസ് പിസ്സ, മക്‌ഡൊണാള്‍ഡ്‌സ്, ജസ്റ്റ് ഈറ്റ്, ഡെലിവെറോ, കെ.എഫ്‌സി’ തുടങ്ങിയ യു.കെയിലെ പ്രധാന റസ്റ്റോറന്റുകളുമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലോറി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.