കൊച്ചി : കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായ അപൂർവം വ്യക്തികളിൽ ഒരാളായ പി ജെ ജോസഫ് ആം ആദ്മി പാർട്ടിയിലേയ്ക്കെന്ന് അഭ്യൂഹങ്ങൾ. ജോസ് കെ മാണിയുമായിട്ടുള്ള ഉൾപ്പാർട്ടിയും, രാഷ്ട്രീയ പോരും ചെയർമാൻ സ്ഥാനവും ചിഹ്നവും നഷ്ടപ്പെടുകയാണെങ്കിൽ ആം ആദ്മി പാർട്ടിയിലേയ്ക്ക് കുടിയേറാനുള്ള ശ്രമങ്ങളുമാണ് ജോസഫ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡൽഹി തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയൊട്ടാകെ ജനങ്ങളുടെ ഇടയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മുന്നേറ്റം ഉളവാക്കിയ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുതൽക്കൂട്ടായിരിക്കും പി ജെ ജോസഫ് ആം ആദ്മി പാർട്ടിയിൽ ചേരുകയാണെങ്കിൽ. പിജെ ജോസഫിന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രതിച്ഛായ തീർച്ചയായും കേരളത്തിൽ ആം ആദ്മി പാർട്ടിക്ക് വളരാനായിട്ട് നിലം ഒരുക്കുക തന്നെ ചെയ്യും.

കേരളാ കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം തെരഞ്ഞെടുപ്പ്‌ കമ്മിഷനു മുന്നിലിരിക്കെയാണ്‌ അപ്രതീക്ഷിതമായി ജോസഫ്‌ ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടത്‌. ഇതിനു വലിയ രാഷ്‌ട്രീയപ്രാധാന്യം കല്‍പ്പിക്കുന്നവരേറെ.

താന്‍ നടത്തുന്ന ലോങ്‌ മാര്‍ച്ചിലേക്ക്‌ കെജ്‌രിവാളിനെ ക്ഷണിക്കാനായാണു കണ്ടെതെന്നു ജോസഫ്‌ പറയുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ വലംകൈയായ സഞ്‌ജയ്‌ സിങ്‌ എം.പി. കേരളാഹൗസിലെത്തി ജോസഫുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികത കാണുന്നവരുണ്ട്‌. കേരളാ കോണ്‍ഗ്രസ്‌ എമ്മിലെ അധികാര തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അന്തിമ തീര്‍പ്പ്‌ വരാനിരിക്കേയാണു ജോസഫിന്റെ പുതിയ നീക്കം.

രണ്ടില ചിഹ്‌നവും ചെയര്‍മാന്‍ പദവിയും ജോസ്‌ കെ. മാണിക്കു ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു പുതിയ രാഷ്‌ട്രീയ മുന്നേറ്റത്തിനു ജോസഫ്‌ ഒരുങ്ങുന്നുവെന്നാണു സൂചന. കെജ്‌രിവാളിന്റെ വ്യക്‌തിപ്രഭാവം കേരളത്തില്‍ തുണയാകുമെന്നു ജോസഫ്‌ പ്രതീക്ഷിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തിലെത്താനുള്ള ജോസഫിന്റെ ചിരകാലാഭിലാഷവും അതോടെ സഫലമാകും.

ആം ആദ്‌മി പാര്‍ട്ടിക്ക്‌ കേരളത്തില്‍ കാര്യമായ അടിത്തറയില്ല. ജോസഫിനെപ്പോലെ മുതിര്‍ന്ന നേതാവ്‌ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ്‌ ആംആദ്‌മിയുടെ പ്രതീക്ഷ. കേരളത്തില്‍ അവര്‍ ഇപ്പോള്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. പി.ജെ. ജോസഫിനെ ഒപ്പം കൂട്ടിയാല്‍ മുന്നണി സമവാക്യം മാറിമറിയും. മുഖ്യമന്ത്രി പിണറായി വിജയനുമായി കെജ്‌രിവാള്‍ നല്ല സൗഹൃദത്തിലുമാണ്‌. യു.ഡി.എഫിന്റെ ഭാഗമായും ആം ആദ്‌മി പാര്‍ട്ടിക്കു കടന്നുവരാം.

ഡല്‍ഹിയില്‍ തറപറ്റിച്ചതൊക്കെ ഇപ്പോഴത്തെ ദുര്‍ബല സാഹചര്യത്തില്‍ മറക്കാന്‍ കോണ്‍ഗ്രസും തയാറാകും. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കേസുമായി ബന്ധപ്പെട്ടാണു പി.ജെ. ജോസഫും കുടുംബവും ഡല്‍ഹിയിലെത്തിയതെന്നാണു നേതാക്കള്‍ കരുതിയത്‌. അതിനപ്പുറം രാഷ്‌ട്രീയ മാനമുണ്ടായതു കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌.