മിഡ്‌ലാന്‍ഡ്‌സ്: വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ മയക്കു മരുന്നിന് അടിമകളായവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ അവ നേരിട്ട് നല്‍കും. ഹെറോയിന്‍ അടിമകളായവര്‍ക്ക് ഡോക്ടര്‍മാര്‍ അവ കുറിച്ചു നല്‍കാനും വൃത്തിയുള്ള സിറിഞ്ചുകള്‍ ഉപയോഗിച്ച് ഡ്രഗ് കണ്‍സംപ്ഷന്‍ മുറികളില്‍ മെഡിക്കല്‍ ജീവനക്കാര്‍ തന്നെ ഇന്‍ജെക്ഷന്‍ നല്‍കാനുമുള്ള പദ്ധതി പ്രദേശത്തെ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണറാണ് അവതരിപ്പിച്ചത്. പ്രാദേശിക മയക്കുമരുന്ന് നയത്തിന്റെ ഭാഗമായാണ് ഇത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് അടിമകളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനേക്കാള്‍ അവരെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഡിസംബറില്‍ ചേര്‍ന്ന റീജിയണല്‍ ഡ്രഗ്‌സ് പോളിസി സമ്മിറ്റില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഈ പരിഷ്‌കാരം.

ഓവര്‍ഡോസ് ട്രീറ്റ്‌മെന്റിനുള്ള നാക്‌സലോണ്‍ പോലീസിന് നല്‍കുകയും നൈറ്റ് ക്ലബുകളില്‍ ഓണ്‍സൈറ്റ് മയക്കുമരുന്ന് പരിശോധനകള്‍ നടത്തുകയുമാണ് മറ്റ് പരിഷ്‌കാരങ്ങള്‍. തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ഡ്രഗ്‌സ് പോളിസിയെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷണര്‍ ഡേവിഡ് ജാമീസണ്‍ വ്യക്തമാക്കിയത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞു.

2020ല്‍ താന്‍ വിരമിക്കുമ്പോള്‍ ഈ നിര്‍ദേശങ്ങളുടെ ഫലങ്ങള്‍ വ്യക്തമാകുമെന്നും കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍ കുറയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത്, അസോസിയേഷന്‍ ഓഫ് പോലീസ് ആന്‍ഡ് െൈക്രം കമ്മീഷണേഴ്‌സ് എന്നിവ ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഡ്രഗ് കണ്‍സംപ്ഷന്‍ മുറികള്‍ സ്ഥാപിക്കാനും മയക്കുമരുന്ന് ഉപയോഗത്തിന് നിയമത്തിന്റെ പിന്തുണ നല്‍കാനും പദ്ധതികളൊന്നും ഇല്ലെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.