ലണ്ടന്‍: 10 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നാളെ മുതല്‍ ലഭിക്കും. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് ജെയ്ന്‍ ഓസ്റ്റണിന്റെ ചിത്രമുള്ള നോട്ടാണ് പുറത്തിറങ്ങുന്നത്. നിലവിലുള്ള ചാള്‍സ് ഡാര്‍വിന്റെ ചിത്രം പതിച്ച കോട്ടന്‍-പേപ്പര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം സ്പ്രിംഗ് മുതല്‍ മൂല്യമില്ലാത്തവയാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാല്‍ ഇതി പിന്‍വലിക്കുന്നതിന് കൃത്യമായ തിയതി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടില്ല. 5 പൗണ്ടിന്റെ പ്ലാസ്റ്റിക്ക് നോട്ട് പുറത്തിറക്കി ഒരു വര്‍ഷം തികയുമ്പോളാണ് 10 പൗണ്ടിന്റെയും നോട്ട് പ്രത്യക്ഷപ്പെടുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രമാണ് 5 പൗണ്ട് നോട്ടിലുള്ളത്.

കഴിഞ്ഞ മെയ് 5ന് പേപ്പറിലുള്ള 5 പൗണ്ട് നോട്ടുകള്‍ മൂല്യമില്ലാത്തവയായി. എങ്കിലും 127 മില്യന്‍ പൗണ്ട് മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ബാങ്ക് അറിയിച്ചു. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകളില്‍ ഇവ മാറ്റി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്നതിനാല്‍ 5 പൗണ്ട് പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ വിവാദത്തിലായിരുന്നു. 10 പൗണ്ടിന്റെ നിര്‍മാണത്തിലും മൃഗക്കൊഴുപ്പിന്റെ അംശങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഈ ശ്രേണിയിലെ ആദ്യ നോട്ടായ സീരിയല്‍ നമ്പര്‍ AA01 000001 എലിസബത്ത് രാജ്ഞിക്ക് നല്‍കിക്കൊണ്ടായിരിക്കും ഔദ്യോഗികമായി പുറത്തിറക്കുക. രണ്ടാമത്തെ നമ്പറിലുള്ളത് ഫിലിപ്പ് രാജകുമാരനും മൂന്നാമത്തേത് പ്രധാനമന്ത്രി തെരേസ മേയ്ക്കും നല്‍കും. ക്യാഷ് മെഷീനുകളില്‍ നിറയ്ക്കാന്‍ അല്‍പം താമസം നേരിടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ കുറച്ച് കാത്തിരിക്കേണ്ടി വരും. കുറച്ച് എടിഎമ്മുകളില്‍ ഇവ ലഭ്യമാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.