കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.