രക്ഷാപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കേരളത്തിലെത്തിയ മോദി, ഇന്ന് സംസ്ഥാനത്തെ ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്ന് 500 കോടി രൂപയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ച് ശേഷമാണ് കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്.

ഇടക്കാല ആശ്വാസത്തിന് പുറമെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വീടുകള്‍ തകര്‍ന്നവര്‍ക്ക് ഗ്രാമീണര്‍ക്ക് പ്രധാനമന്ത്രി ആവാസ യോജന പ്രകാരം വീടുകള്‍ അനുവദിക്കും. തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് അടിയന്തര നിര്‍ദ്ദേശവും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.