പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27 ന് യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പ്രസംഗിക്കും.രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

സെപ്റ്റംബര്‍ 27 ന് തന്നെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗോള നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരിക്കും ഇംറാന്‍ ഖാന്‍ യു.എന്‍.ജി.എ സമ്മേളനത്തില്‍ പ്രസംഗിക്കുക.

പട്ടിക പ്രകാരം 112ഓളം രാഷ്ട്രത്തലവന്മാരും 48 ഓളം സര്‍ക്കാര്‍ മേധാവികളും 30 ലധികം വിദേശകാര്യ മന്ത്രിമാരും പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തും.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക.

യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോൾ യു.എൻ. ആസ്ഥാനത്ത് സെപ്റ്റംബർ 24-ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.