കൊവിഡ് 19 (കൊറോണ) വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളുള്ള പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഭ്രാന്തമായ തിരക്കുകള്‍ എല്ലായിടത്തും ഒഴിവാക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 23ന് രാത്രി എട്ട് മണിക്ക് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷവും കൊവിഡ് തടയാനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മാസ്ക് ധരിക്കുക, വൃത്തിയും സാമൂഹ്യ അകലവും പാലിക്കുക. പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ മത്സരിക്കേണ്ട കാര്യമില്ല. കൊറോണയെ നേരിടാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. ഈ പോരാട്ടം എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊലീസും സർക്കാരും മാത്രം വിചാരിച്ചാൽ കൊറോണ വൈറസിനെ തോൽപ്പിക്കാനാകില്ല. എല്ലാവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ മനുഷ്യരാശിയുടെ പൊതുശത്രുവിനെ നേരിടാൻ ഒരുമിച്ചുനിൽക്കണം.

രാജ്യത്ത് കൊവിഡ് 19 മരണ സംഖ്യ ഇന്ന് രാവിലെ 50 ആയി. 24 മണിക്കൂറില്‍ 12 മരണമാണ് ഉണ്ടായത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 1965 ആയി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറന്‍സിംഗ് നടത്തിയത്.