ലണ്ടന്‍: മൂന്നാമത്തെ കുട്ടിക്ക് നികുതിയിളവുകള്‍ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ വിവാദ വ്യവസ്ഥയെ ന്യായീകരിച്ച് പ്രധാനമന്ത്രി. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നുള്ളൂ. അതിലൊന്ന് ബലാല്‍സംഗത്തിനിരയായി ജനിച്ച കുട്ടി എന്നതാണ്. പക്ഷേ ഇതിനായി മാതാവ് താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയിക്കണമെന്ന വിവാദ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു.

ഈ വ്യവസ്ഥ കൂടുതല്‍ വ്യക്തതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയാണ് നല്‍കിയതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എട്ട് പേജോളം വരുന്ന ഫോം ആണ് സ്ത്രീകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതായി വരുന്നത്. ഇത് പൂരിപ്പിച്ചു നല്‍കാന്‍ സ്ത്രീകളെ സഹായിക്കാന്‍ ഒരു സംഘടനകളെപ്പോലും സ്‌കോട്ട്‌ലന്‍ഡില്‍ നിയോഗിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് എസ്എന്‍പി പ്രതിനിധി ക്രിസ് സ്റ്റീഫന്‍സ് ആവശ്യപ്പെട്ടു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഓഫീസുകളിലാണ് ഇവ നല്‍കേണ്ടത്. പക്ഷേ ജീവനക്കാര്‍ക്കും ഇതേക്കുറിച്ച് വേണ്ടത്ര അറിവില്ല. അസാന്‍മാര്‍ഗികമായ നയവുമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഗൗരവമേറിയ വിഷയമാണ് ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും പക്ഷേ ഇത് നടപ്പാക്കിയിരിക്കുന്നത് സുതാര്യതയ്ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.