പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ചെന്നൈയില്‍ കണ്ടയുവതി ജസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളു.

കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒരുതുമ്പും ലഭ്യമായിട്ടില്ല. പത്തനംതിട്ട മുക്കൂട്ട് തറയില്‍ നിന്ന് ജസ്നയെകാണാതായിട്ട് മൂന്നുമാസം കഴിഞ്ഞു. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നാളെ പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച് നടത്തും.