ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ധരിച്ചിരുന്നത് വ്യാജ ബോംബ്. പോലീസ് ആണ് ഈ വിവരം പുറത്തു വിട്ടത്. വെടിയേറ്റ് മരിച്ച തീവ്രവാദികളുടെ ശരീരത്തു നിന്ന് കണ്ടെത്തിയ വ്യാജ ബോംബുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ആക്രമണത്തില്‍ നിന്ന് തങ്ങളെ എതിര്‍ക്കാന്‍ വരുന്നവരെ ഭീതിപ്പെടുത്താനുമായിരിക്കാം ഇവര്‍ വ്യാജ ബോംബകള്‍ ശരീരത്ത് കെട്ടിവെച്ചതെന്നാണ് പോലീസ് കരുതുന്നത്.

സില്‍വര്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ വാട്ടര്‍ ബോട്ടിലുകള്‍ ലെതര്‍ ബെല്‍റ്റില്‍ ഉറപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്. ഇങ്ങനെ ഒരു തന്ത്രം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു ആക്രമണത്തേക്കുറിച്ച് അന്വേഷിക്കുന്ന മെട്രോപോളിറ്റന്‍ പോലീസ് സംഘത്തിന്റെ തലവന്‍ ഡീന്‍ ഹെയ്ഡന്‍ പറഞ്ഞത്. ആക്രമണ സമയത്ത് ഇവ കാണുന്നവര്‍ ശരിക്കുള്ള ബോംബാണെന്നേ ധരിക്കൂ. ഇതുമൂലം തീവ്രവാദികളെ നേരിടാന്‍ ആരും എത്തില്ലെന്നായിരിക്കാം ഇവര്‍ കണക്കുകൂട്ടിയതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

എന്നാല്‍ ബോംബ് ഭീഷണിയുണ്ടായിട്ടും തീവ്രവാദികളെ നേരിട്ട പോലീസിന്റെയും ജനങ്ങളുടെയും ധീരതയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ബോംബ് ശരീരത്തില്‍ കണ്ടുകൊണ്ടാണ് പോലീസ് അവരം വെടിവെച്ച് വീഴ്ത്തിയത്. ശരിക്കുള്ള ബോംബാണെങ്കില്‍ അത് പൊട്ടിത്തെറിച്ചാലുണ്ടാകാവുന്ന അപകടത്തേക്കുറിച്ച് ബോധ്യമുണ്ടായിട്ടും അവര്‍ ധീരതയോടെ ഭീകരരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.