കൊച്ചിയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച സി.എ വിദ്യാർഥിനി മിഷേലിന്റെ ബാഗും മൊബൈൽ ഫോണും കണ്ടെത്താൻ കൊച്ചി കായലിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തിരച്ചിൽ. മിഷേൽ കായലിലേക്ക് ചാടിയെന്ന് കരുതുന്ന ഗോശ്രീ രണ്ടാം പാലത്തിന്റെ അടിയിൽ രാവിലെ പത്തു മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചിൽ.
മിഷേലിന്റെ മൊബൈൽ ഫോൺ കണ്ടെത്താനാവാത്തതിന്റെ പേരിലും പൊലീസിന് ഏറെ പഴി കേൾക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കായലിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. മരിച്ച ദിവസം മിഷേലിന്റെ നമ്പരിലേക്ക് വന്ന കോളുകളുമായും എസ് എം എസുകളുമായും ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകളും

മൊബൈൽ ഫോൺ കണ്ടെത്തുന്നതോടെ ഇല്ലാതാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.