വെള്ളറട: മോഷണക്കേസുകളിൽ കുടുക്കി ഹൃദ്രോഗിയായ നിരപരാധിയെ ജയിലിലടച്ച സംഭവത്തിൽ 2 സിഐമാരെ സസ്പെൻഡ് ചെയ്തു. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിനി(23)നെയാണ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച് 21 ദിവസം ജയിലിലടച്ചത് . തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.

2017 ഒക്ടോബർ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ.തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു.

തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻെറ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി.

കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിൻെറ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്‌ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.

രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിൻെറ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

അവശനായ റജിൻെറ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടു.

കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകി. തുടർന്ന് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കയത്.

മുളക് അരച്ചുപുരട്ടി, നഖത്തിൽ മൊട്ടുസൂചി കയറ്റി…

കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്ന് റജിൻ പറഞ്ഞു. ആദ്യദിവസം സിഐയും എസ്ഐയുെ ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിൻെറ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർചേർന്ന് ഇടിച്ചു.

ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി.അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്പ്രേയും നടത്തി.

അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർ‌ദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്.
കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദനമെന്നും ജയിലിലും ബോധം കെട്ടുവീണുവെന്നും റജിൻ പറഞ്ഞു.